റാഞ്ചി: ജാർഖണ്ഡിൽ ദാരിദ്ര രേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങൾക്കും സബ്സിഡി നിരക്കിൽ ദോത്തി അല്ലെങ്കിൽ ലുങ്കി, സാരി എന്നിവ നൽകുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. വർഷത്തിൽ രണ്ട് തവണ 10 രൂപ നിരക്കിലാണ് ഇവ നൽകുക.
മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ യോഗ്യരായ എല്ലാ കുടുംബങ്ങൾക്കും അന്ത്യോദയ അന്ന യോജന പ്രകാരം അർഹരായ കുടുംബങ്ങൾക്കും ആറ് മാസത്തെ ഇടവേളയിൽ വസ്ത്രങ്ങൾ നൽകുമെന്ന് മുഖ്യമന്ത്രി ഓഫീസ് അറിയിച്ചു.
10 രൂപ നിരക്കിലാകും വസ്ത്രങ്ങൾ വിതരണം ചെയ്യുക. ഈ സാമ്പത്തിക വർഷം ഒരു പ്രാവശ്യമായിരിക്കും വസ്ത്രങ്ങൾ വിതരണം ചെയ്യുക. അധികാരത്തിലെത്തിയാൽ ജനങ്ങൾക്ക് സാരിയും ദോത്തിയും വിതരണം ചെയ്യുമെന്ന് ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ച തിരഞ്ഞെടുപ്പ് പ്രചരണ പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു.