അബുദാബി: കോവിഡ് രോഗസാധ്യത തിരിച്ചറിയാന്‍ സാധിക്കുന്ന ഇഡിഇ സ്കാനറുകള്‍ മാളുകള്‍ ഉള്‍പ്പടെയുളള ഇടങ്ങളില്‍ സ്ഥാപിക്കാന്‍ അബുദാബി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് കമ്മിറ്റിയുടെ അനുമതി. അബുദാബി ആരോഗ്യമന്ത്രാലയം നേരത്തെ തന്നെ ഇഡിഇ സ്കാനറുകള്‍ക്ക് അനുമതി നല്‍കിയിരുന്നു.

അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോവിഡ് സാധ്യത പെട്ടെന്ന് തിരിച്ചറിഞ്ഞ് വ്യാപനം തടയുകയും അതുവഴി പൊതുജനാരോഗ്യ സംരക്ഷണവുമാണ് ലക്ഷ്യമിടുന്നത്. കോവിഡ് രോഗലക്ഷണങ്ങള്‍ സ്കാനിംഗില്‍ തിരിച്ചറിഞ്ഞാല്‍ 24 മണിക്കൂറിനുളളില്‍ കോവിഡ് പിസിആർ പരിശോധന നടത്തണം.

ഷോപ്പിംഗ് മാളുകളിലും താമസമേഖലകളിലും വ്യോമ-ജല ഗതാഗത പ്രവേശനഇടങ്ങളിലും സ്കാനറുകള്‍ സ്ഥാപിക്കും.
നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ ഗന്‍ഡൂത് പ്രവേശന കവാടത്തിലും യാസ് ഐലന്റിലെ പൊതു ഇടങ്ങളിലും മുസഫയിലും സ്കാനറുകള്‍ സ്ഥാപിച്ചിരുന്നു. ഇലക്ട്രോ മാഗ്നറ്റിക് വേവ്സിലൂടെ കോവിഡ് വൈറസുണ്ടാക്കുന്ന ആർ എന്‍ എ വ്യതിയാനം തിരിച്ചറിഞ്ഞ് രോഗസാധ്യത കണ്ടെത്തുകയാണ് സ്കാനറുകള്‍ ചെയ്യുന്നത്. കോവിഡ് രോഗത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഇത് തിരിച്ചറിയാമെന്നുളളതും നേട്ടമാണ്.