ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ജിഡിപി ഉൾപ്പെടെ കൂപ്പുകുത്തുന്നത് ചൂണ്ടിക്കാട്ടിയാണ് ജനാധിപത്യം വീണ്ടെടുക്കാൻ സമയമായെന്ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്.
'ഏറ്റവും വേഗത്തിൽ താഴേക്ക് കൂപ്പുകുത്തുന്ന ജിഡിപി (-24 ശതമാനം) പ്രതിശീർഷ ജി.ഡി.പി ബംഗ്ലാദേശിനേക്കാൾ താഴെ. ശാസ്ത്രവബോധ സൂചികയും പത്രസ്വാതന്ത്ര്യ സൂചികയും ജുഡീഷ്യറിയും ജനാധിപത്യ സ്ഥാപനങ്ങളും ഉൾപ്പെടെയുള്ളവയുടെ സൂചികയും താഴെ. ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള മുന്നേറ്റത്തിന് സമയമായി. യുവാക്കൾക്ക് ദേശീയ മുന്നേറ്റത്തിൽ മുഖ്യപങ്ക് വഹിക്കാനാകും'- പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.
ആളോഹരി ആഭ്യന്തര ഉൽപ്പാദനത്തിന്റെ കാര്യത്തിൽ ഇന്ത്യ ബംഗ്ലാദേശിന്റെ പുറകിലാകുമെന്ന് ഇന്റർനാഷനൽ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്)ന്റെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഐ.എം.എഫ് പുറത്തുവിട്ട വേൾഡ് ഇക്കണോമിക്ക് ഔട്ട്ലുക്കിലാണ് ഇന്ത്യയുടെ ജി.ഡി.പിയിൽ 10.3 ശതമാനം ഇടിവുണ്ടാകുമെന്ന് കണ്ടെത്തിയിട്ടുള്ളത്. വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ കൂടുതൽ തിരിച്ചടി ഇന്ത്യക്കായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും വലിയ തകർച്ചയിലേക്ക് രാജ്യം കൂപ്പുകുത്തുമെന്നും ഐ.എം.എഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.