ജനാധിപത്യം അപകടാവസ്ഥയിൽ; ഇരകളുടെ ശബ്ദം അടിച്ചമർത്തുന്നു: സോണിയ ഗാന്ധി

ജനാധിപത്യം അപകടാവസ്ഥയിൽ; ഇരകളുടെ ശബ്ദം അടിച്ചമർത്തുന്നു: സോണിയ ഗാന്ധി

ഡൽഹി: രാജ്യത്തെ ജനാധിപത്യം ഏറ്റവും മോശമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പാർട്ടി ജനറൽ സെക്രട്ടറിമാരുടേയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടേയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. സോണിയ ഗാന്ധിയുടെ വീഡിയോ സന്ദേശം കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചിട്ടുണ്ട്.

രാജ്യത്തിനുവേണ്ടി പോരാടുകയാണ് കോൺഗ്രസ് പാർട്ടിയുടെ ലക്ഷ്യം. 'നമ്മുടെ അടിസ്ഥാന തത്വം ജനങ്ങളെ സേവിക്കലാണ്. ഇന്ന് രാജ്യത്തെ ജനാധിപത്യം ഏറ്റവും മോശമായ സാഹചര്യത്തിലൂടെ കടന്നുപോവുകയാണ്. ഇരകളുടെ ശബ്ദം അടിച്ചമർത്തപ്പെടുന്നു'-സോണിയ പറഞ്ഞു. മനുഷ്യരുടെ പ്രശ്നങ്ങളിൽ ഇടപെടണമെന്നും അവർ പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടു. 'ദളിതർക്കെതിരായ അതിക്രമങ്ങൾ കൂടി വരികയാണ്. നിയമത്തെ മാനിക്കുന്നതിലും ഇന്ത്യയുടെ പെണ്മക്കൾക്ക് സംരക്ഷണം നൽകുന്നതിലും ബി.ജെ.പി സർക്കാർ കുറ്റവാളികളുടെ പക്ഷത്താണ്. ഇതാണോ പുതിയ രാജധർമ്മം' സോണിയ ഗാന്ധി ചോദിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.