അജ്മാന്‍: അജ്മാനിലെ ടാലന്റ് ഡെവലപ്മെന്റ് സെന്ററിലെ ബസിനുളളില്‍ കുടുങ്ങിയ മൂന്നരവയസുകാരന്‍ ശ്വാസം മുട്ടി മരിച്ചു. നാല് മണിക്കൂറോളമാണ് അറബ് വംശജനായ കുട്ടി ബസിനുളളില്‍ കുടുങ്ങിപ്പോയത്. ഉറങ്ങിപ്പോയതിനാല്‍ കുഞ്ഞിന് ബസില്‍ നിന്നും ഇറങ്ങാനായില്ല. കുഞ്ഞ് ബസിനുളളില്‍ ഉളളത് ജീവനക്കാരുടെ ശ്രദ്ധയിലും പെട്ടില്ല. കുഞ്ഞ് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോലീസ് ഓപ്പറേഷന്‍സ് ഡയറക്ടർ ജനറല്‍ ഓഫ് പോലീസ് ബ്രിഗേഡിയർ അബ്ദുളള സെയ്ഫ് അല്‍ മട്രൂഷി പറഞ്ഞു.
തിങ്കളാഴ്ചയായിരുന്നു സംഭവം. ഉച്ചഭക്ഷണസമയത്തും കുഞ്ഞിനെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ബസിനുളളില്‍ ഗുരുതരാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. അടിയന്തരവൈദ്യ സഹായത്തിനായി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുഞ്ഞ് ഉറങ്ങിപ്പോയത് ശ്രദ്ധയില്‍ പെടാതിരുന്ന ബസിന്റെ സൂപ്പർ വൈസറുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.