ദുബായ്: പാസ്പോർട്ടിൽ കൃത്രിമം കാണിച്ച് ദുബായ് വിമാനത്താവളത്തിലൂടെ കടന്ന് പോകുന്നവരെ കണ്ടെത്താന്‍ ജിഡിആർഎഫ്എയുടെ ഡോക്യുമെന്റ് എക്സാമിനേഷൻ സെന്റർ പ്രവർത്തനം തുടരുന്നു. ദശലക്ഷക്കണക്കിന് ആളുകളാണ് ദുബായ് വിമാനത്താവളത്തിലൂടെ ഓരോ വർഷവും കടന്നു പോകുന്നത്. ഇവരുടെ പാസ്പോർട്ടിലെ കൃത്യത പരിശോധിക്കുന്നത് ടെർമിനൽ ഒന്നിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിന്റെ സഹായത്തോടുകൂടിയാണ്.
കൃത്രിമ പാസ്പോർട്ടുകളും മറ്റു- കെട്ടിച്ചമച്ച രേഖകളും കണ്ടെത്താൻ സഹായിക്കുന്ന അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് ഇവിടെയുള്ളത്. യാത്രക്കാരുടെ രേഖകളിൽ എന്തെങ്കിലും സംശയം തോന്നിയാൽ 15 സെക്കൻഡിനകം അത് കൃത്രിമാണോ, അല്ലയോയെന്ന് തിരിച്ചറിയുവാൻ കഴിയുമെന്ന് ഡോക്യുമെന്റ് എക്സാമിനേഷൻ കേന്ദ്രത്തിന്റെ മുഖ്യ ഉപദേഷ്ടാവ് അഖീൽ അഹ്‌മദ് നജ്ജാർ പറഞ്ഞു.

ഡോക്യുമെന്റ് എക്സാമിനേഷൻ സെന്റർ മുഖ്യ ഉപദേഷ്ടാവ് അഖീൽ അഹ്‌മദ് അൽ നജ്ജാർ
യുഎഇയിലേക്കുള്ള നിയമലംഘകരുടെ പ്രവേശനം അതിഗൗരവമായി കണ്ടു അവരെ തടയുവാൻ ഈ പരിശോധന കേന്ദ്രം സഹായിക്കുന്നു. 2018 ജനുവരി മുതൽ കഴിഞ്ഞ വർഷം ഡിസംബർ വരെയുള്ള ഈ കാലയളവിൽ വിവിധ വ്യാജ രേഖകൾ ഉപയോഗിച്ച 2599 പേരെയാണ് അറസ്റ്റ് ചെയ്തത്. സംശയംതോന്നിയ 60,622 പാസ്പാർട്ടുകൾ പരിശോധിച്ചപ്പോഴാണ് ഇത്രയും ആളുകൾ കുടുങ്ങിയത്. കഴിഞ്ഞ വർഷം 1719 പാസ്പോർട്ടുകളാണ് പരിശോധിച്ചത്. അതിൽ 478 തട്ടിപ്പുകാരെ ഈ കേന്ദ്രത്തിന്റെ സഹായത്തോടെ പിടികൂടാൻ സാധിച്ചു. മാത്രവുമല്ല യാത്രക്കാരിൽ നിന്ന് വിവിധ രാജ്യങ്ങളുടെ വ്യാജ റസിഡന്റ് രേഖകളും മറ്റു വ്യാജമായ ലൈസൻസുകളും കണ്ടെത്തുകയും ചെയ്തു.
ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും പ്രധാന രേഖകളും ഒറിജിനൽ പാസ്പോർട്ടുകളുടെ മാതൃകകളും കേന്ദ്രത്തിന്റെ ഡാറ്റാബേസിൽ എപ്പോഴും ലഭ്യമാണ്. അത് കൊണ്ട് തന്നെ നിയമവിരുദ്ധമായി എത്തുന്നവരുടെ പാസ്പോട്ടിലെ പെരുത്തകേടുകൾ ഉടനടി കണ്ടത്താൻ കഴിയുമെന്ന് അൽ നജ്ജാർ വിശദീകരിച്ചു. മാത്രവുമല്ല വ്യാജ പാസ്പ്പോർട്ടുകൾ തിരിച്ചറിയുവാൻ പ്രത്യേക പരിശീലനം ലഭിച്ച നൂറുകണക്കിന് ഉദ്യോഗസ്ഥരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത് . പിടികൂടുന്ന യാത്രക്കാരുടെ കേസുകൾ പലപ്പോഴും വിത്യസ്തമായിരിക്കും. സുരക്ഷാ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചു പാസ്പോർട്ടിൽ ചിലർ മാറ്റങ്ങൾ വരുത്തുന്നു. പാസ് പോർട്ട് ഇഷ്യു ചെയ്‌തിട്ടുള്ള യഥാർത്ഥ പേജ് നീക്കം ചെയ്തു പുതിയ പേജ് ഉൾപ്പെടുത്തി യാത്ര ചെയ്യുന്നു. മറ്റു ചിലർ ഫോട്ടോയിലും പേജിലും അതിലെ വാക്കുകളിൽ മാറ്റം വരുത്തിയുള്ള ധാരാളം കേസുകളാണ് കഴിഞ്ഞ കാലയളവിൽ റിപ്പോർട്ട് ചെയ്തത്. പാസ്‌പോർട്ടിന്റെ യഥാർത്ഥ ഉടമയല്ലാതെ മറ്റരാൾ ഒരു കാരണവശാലും അത് ഉപയേഗിക്കാൻ പാടുള്ളതല്ല. ഇത് ആൾ മാറാട്ടത്തിന്റെ പരിധിയില്‍ വരുമെന്നും അഖീൽ അഹ്‌മദ് നജ്ജാർ പറഞ്ഞു.

ഒൻപത് വർഷങ്ങൾക്ക് മുമ്പാണ് ഈ സെന്റർ ആരംഭിച്ചതെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു ലോകത്തെ എല്ലാ പാസ്പോർട്ടുകളുടെ മാതൃകകൾ ഉൾക്കൊള്ളുന്ന ഡാറ്റാബേസ് ഇവിടെ തയ്യാറാക്കി വെച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ക്യു ആർ കോഡ്, വാട്ടർമാർക്ക് പോലുള്ള കാര്യങ്ങൾ വഴി വ്യാജമാരെ അതിവേഗം തിരിച്ചറിയാൻ കഴിയും. വ്യാജ പാസ്പോർട്ടുകൾ പരിശോധിക്കാനായി നിരവധി കൗണ്ടറുകളാണ് എയർപോർട്ടിൽ സജ്ജീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇവിടെങ്ങളിൽ വേഗത്തിൽ പരിശോധനകൾ പൂർത്തിയാക്കും. യാത്രക്കാർക്ക് യാതൊരുവിധ തടസവും ഉണ്ടാവുന്നില്ല. ഈ രംഗത്ത് എല്ലാദിവസവും പുതിയ പുതിയ അപ്ഡേഷൻ ഇല്ലെങ്കിൽ വ്യാജന്മാർ രക്ഷപ്പെടുന്ന സാഹചര്യമുണ്ടാകും. അതുകൊണ്ടുതന്നെ അതീവ ജാഗ്രതയാണ് പുലർത്തുന്നതെന്നും അഖീൽ അഹ്‌മദ് അൽനജ്ജാർ വിശദീകരിച്ചു.
ലോകത്ത് ഏറ്റവും അധികം യാത്രക്കാർ എത്തുന്ന വിമാനത്താവളങ്ങളിൽ ഒന്നായ ദുബായ് എയർപോർട്ടിൽ തിരക്കാണ് ഒരു പ്രധാന വെല്ലുവിളി. എന്നാൽ വലിയ രീതിയില്‍ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് ഇവിടെ സേവനം ചെയ്യുന്നത് . അതുകൊണ്ട് തന്നെ 30 സെക്കൻഡിനുള്ളിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കാറുണ്ട്.