ന്യൂഡൽഹി: പൗരത്വനിയമം ഉടന്‍ നടപ്പാക്കുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നഡ്ഡ. സിഎഎ നടപ്പാക്കാന്‍ വൈകിയത് കോവിഡ് മൂലമാണെന്ന് ജെ പി നഡ്ഡ പറഞ്ഞു. സിഎഎ പാര്‍ലമെന്റില്‍ പാസാക്കപ്പെട്ടതാണ്. പൗരത്വനിയമം നടപ്പാക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണ്. എല്ലാവര്‍ക്കും അതിന്റെ ഗുണം ലഭിക്കുമെന്നും ബിജെപി നേതാവ് അവകാശപ്പെട്ടു.
പശ്ചിമബംഗാളിലെ സിലിഗുരിയില്‍ ബിജെപി റാലി അഭിസംബോധന ചെയ്തുകൊണ്ടാണ് ജെപി നഡ്ഡയുടെ പ്രഖ്യാപനം. പൗരത്വനിയമത്തിന്റെ ചട്ടങ്ങള്‍ തയ്യാറാക്കാന്‍ മൂന്ന് മാസം കൂടി വേണ്ടി വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഓഗസ്റ്റ് മാസത്തില്‍ പൗര്‍ലമെന്ററി കാര്യസമിതിയെ അറിയിച്ചിരുന്നു.
2019 ഡിസംബര്‍ 11നാണ് പൗരത്വഭേദഗതി നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്. 2020 ജനുവരി 10 മുതല്‍ സിഎഎ പ്രാബല്യത്തില്‍ വന്നു. ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ഉയര്‍ന്നുവന്നിരുന്നു. ബില്ലിനെ എതിര്‍ക്കുന്ന നിവേദനത്തില്‍ ആയിരത്തിലധികം ഇന്ത്യന്‍ ശാസ്ത്രജ്ഞരും പണ്ഡിതന്മാരും ഒപ്പിട്ടു.
അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അമേരിക്കന്‍ കമ്മീഷനും ബില്ലിനെ വിമര്‍ശിക്കുകയുണ്ടായി. സിഎഎ മതപരമായ വിവേചനം നിയമവിധേയമാക്കുകയാണെന്നും മുസ്ലീംകളെ രണ്ടാം പൗരന്‍മാരായി പ്രഖ്യാപിക്കുകയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.