ദുബായ് : ഒക്ടോബര്‍ ഒന്നിന് ദുബായില്‍ ആരംഭിക്കുന്ന വേള്‍ഡ് എക്‌സ്‌പോയിൽ പങ്കെടുക്കുന്നവര്‍ക്ക് യുഎഇയിലേക്ക് വരാം. ഇന്ത്യ ഉള്‍പ്പടെ വിമാന വിലക്ക് തുടരുന്ന രാജ്യങ്ങളില്‍ നിന്നുള്ള എക്‌സ്‌പോ രാജ്യാന്തര പ്രതിനിധികള്‍ക്കാണ് യുഎഇയിലേക്ക് പ്രവേശനം അനുവദിച്ചത്.
എക്‌സ്‌പോയുടെ പേരില്‍ ആരുടെയും പ്രവേശനം തടസപ്പെടരുതെന്ന നടപടികളുടെ ഭാഗമായാണിത്. എക്സ്പോ 2020 മേളയില്‍ പങ്കെടുക്കുന്നവര്‍, എക്സിബിറ്റര്‍മാര്‍, ഇവന്റ് സംഘാടകര്‍, സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ എന്നിവരെ യുഎഇയിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചെന്നാണ് റിപ്പോര്‍ട്ട്.
യാത്രക്കാരുടെ പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്ന 16 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇപ്രകാരം യുഎഇയിലേക്ക് ഒരു പുതിയ വിഭാഗം എന്ന പരിഗണനയില്‍ എത്താന്‍ സാധിക്കും. യുഎഇയുടെ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജിസിഎഎ) പുറത്തിറക്കിയ ജൂലൈ 22 ലെ സര്‍ക്കുല അനുസരിച്ച് താഴെ പറയുന്ന രാജ്യങ്ങളില്‍ നിന്നുള്ള വിമാന യാത്രക്കാരുടെ നിയന്ത്രണങ്ങള്‍ വീണ്ടും തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് , ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഇന്തോനേഷ്യ, ലൈബീരിയ, നമീബിയ, നേപ്പാള്‍, നൈജീരിയ, പാകിസ്ഥാന്‍, ഉഗാണ്ട, സിയറ ലിയോണ്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വിയറ്റ്‌നാം, സാംബിയ എന്നിവയാണ് ഈ 16 രാജ്യങ്ങള്‍. എന്നാൽ യുഎഇ സ്വദേശികൾക്കും ഗോൾഡൻ സിൽവർ വിസയുള്ള സ്വദേശികൾക്കും യുഎഇയിലേക്ക് ഏതുസമയവും മടങ്ങി എത്താമെന്നുമാണ് അധികാരികൾ വ്യക്തമാക്കുന്നത്.