ശ്രീനഗർ: നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് രാഷ്ട്രീയ പകപോക്കൽ ആണെന്ന് പാർട്ടി ആരോപിച്ചു. ജമ്മുകാശ്മീർ ക്രിക്കറ്റ് അസോസിയേഷനിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ ആണ് ഫാറൂഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്തത്.
ജമ്മു കാശ്മീരിന് പ്രത്യേക പദവിക്കായി ഒരുമിച്ചു പൊരുതുവാൻ മുഖ്യ പ്രതിപക്ഷകക്ഷികൾ ഫാറൂഖ് അബ്ദുള്ളയുടെ വസതിയിൽ ചേർന്ന് തീരുമാനിച്ചതിൻറെ അടുത്ത ദിവസമാണ് ഇഡി ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. ഇതോടെയാണ് ഇഡിയുടെ നീക്കത്തിന് രാഷ്ട്രീയമാനം വന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ ചണ്ഡീഗഡിൽ വെച്ച് ചോദ്യം ചെയ്തിരുന്നതായും തുടരന്വേഷണത്തിൻറെ ഭാഗമായാണ് വിളിപ്പിച്ചത് എന്നും ഇഡി വ്യക്തമാക്കി.
പ്രതികാരം അല്ലാതെ മറ്റൊന്നുമല്ല ഇത് പാർട്ടി വൈസ് പ്രസിഡൻറും ഫാറൂഖിനെ മകനുമായ ഒമർ അബ്ദുള്ള പറഞ്ഞു.കാശ്മീരിലെ പാർട്ടികൾ ഒറ്റക്കെട്ടായതിൽ കേന്ദ്രസർക്കാർ വിറളിപിടിച്ചതിൻറെ സൂചനയാണ് ചോദ്യംചെയ്യൽ എന്ന് മുൻ മുഖ്യമന്ത്രിയും പി ഡി പി നേതാവുമായ മെഹബൂബ മുഫ്തി പറഞ്ഞു.