റിയാദ്: സൗദി അറേബ്യയില്‍ നേരിട്ടെത്തുന്നതിന് വിലക്കുളള രാജ്യങ്ങളില്‍ നിന്നെത്തിയാല്‍ അഞ്ച് ലക്ഷം സൗദി റിയാല്‍ പിഴ ഈടാക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍റെ മുന്നറിയിപ്പ്. യാത്രാനിരോധന ലംഘനത്തിന്‍റെ പരിധിയിലാണ് ഇത്തരം യാത്രകള്‍ ഉള്‍പ്പെടുത്തുക. ഇന്ത്യയുള്‍പ്പടെയുളള യാത്രാവിലക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ 14 ദിവസത്തിനിടെ സന്ദർശനം നടത്തിയവർക്കും സൗദിയിലേക്ക് നേരിട്ടെത്താനാകില്ല. ഇക്കാര്യം ബോഡിംഗ് പാസ് നല്‍കുന്ന സമയത്ത് അധികൃതരെ അറിയിക്കണം. ഇക്കാര്യത്തില്‍ എയർലൈനുകള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും സൗദി അധികൃതർ അറിയിച്ചു.
ക്വാറന്‍റീന്‍ നിയമം പാലിക്കാതെ മറ്റു രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്കും സമാന പിഴയുണ്ടാകും. ഗ്രീന്‍ രാജ്യങ്ങളില്‍ നിന്ന് 14 ദിവസത്തെ ക്വാറന്‍റീനുശേഷം സൗദിയിലെത്തുന്നതിന് വിലക്കില്ല. യുഎഇ, ഇന്ത്യ, ലിബിയ, സിറിയ, ലെബനൻ, യെമൻ, ഇറാൻ, തുർക്കി, അർമേനിയ, എത്യോപ്യ, സൊമാലിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, അഫ്ഗാനിസ്ഥാൻ, വെനിസ്വേല, ബെലാറസ്, വിയറ്റ്നാം എന്നിവയാണ് റെഡ് ലിസ്റ്റിലുളള രാജ്യങ്ങള്‍