തിരുവനന്തപുരം: വ്യാജഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയെ രക്ഷിക്കാൻ തീവ്രശ്രമം. നിമിഷയെ മോചിപ്പിക്കാൻ രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് ശ്രമങ്ങൾ പുരോഗമിക്കുന്നത്. നിമിഷയുടെ ഭർത്താവായി ചമഞ്ഞ യെമൻ പൗരൻ തലാൽ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.
നിമിഷയെ മോചിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യെമൻ ഗോത്ര നേതാക്കളുമായി ആക്ഷൻ കൗൺസിൽ പ്രതിതിനിധികളായ തമിഴ്നാട് സ്വദേശി സാമുവൽ ജെറോം, മലയാളികളായ ബാബു ജോൺ, സജീവ് എന്നിവർ മദ്ധ്യസ്ഥ ചർച്ച നടത്തും. യെമനിൽ ഇന്ത്യൻ എംബസി ഇല്ലാത്തതിനാൽ അയൽരാജ്യമായ ജിബൂട്ടിയിലെ ഇന്ത്യൻ എംബസി മുഖാന്തിരമാണ് നിമിഷയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.
കൊല്ലപ്പെട്ട തലാലിന്റെ ഗോത്രമായ അൽ സുവൈദി ഗോത്ര നേതാക്കളുമായാണ് ആക്ഷൻ കൗൺസിൽ പ്രതിനിധികൾ ചർച്ച നടത്തുക. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകിയാൽ മാത്രമേ നിമിഷ മോചിതയാകൂ. മറ്റ് അറബ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി മരിച്ചയാളുടെ കുടുംബത്തിന് പുറമെ അയാളുടെ ഗോത്രവും മാപ്പ് നൽകണമെന്നാണ് യമനിലെ നിയമം. നിമിഷയെ മോചിപ്പിക്കാൻ 70 ലക്ഷം രൂപ നൽകേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ. ഗോത്ര നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം തലാലിന്റെ ജേഷ്ഠനുമായി ചർച്ചകൾ നടത്താനാണ് നീക്കം