ന്യൂഡൽഹി: ഹത്രാസിൽ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയെപ്പറ്റിയുള്ള വാർത്ത റിപ്പോർട്ട് ചെയ്യാൻ പോകവെ യു.പി പൊലീസ് പിടികൂടി യു.എ.പി.എ ചുമത്തിയ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ അടക്കം നാലുപേരുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നവംബർ രണ്ടു വരെ നീട്ടി. രാജ്യദ്രോഹ, യു.എ.പി.എ വകുപ്പുകൾ പ്രകാരം ചുമത്തിയ കേസുകളിൽ പൊലീസ് അന്വേഷണം ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന വിശദീകരണത്തോടെയാണ് കസ്റ്റഡി നീട്ടിയത്. രണ്ടാഴ്ചത്തെ ആദ്യ ജുഡീഷ്യൽ കസ്റ്റഡി തീർന്നപ്പോഴാണ് വിഡിയോ കോൺഫറൻസിങിലൂടെ മഥുര ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അഞ്ജു രാജ്പുതിന്റെ മുമ്പിൽ നാലു പേരെയും ഹാജരാക്കിയത്. സിദ്ദീഖ് കാപ്പനും അതീഖുർ റഹ്മാനും മസൂദ് ആലവും മഥുര ജയിലിലാണ്. ഇവരെ കാണാൻ അഭിഭാഷകരെ അനുവദിച്ചിരുന്നില്ല.