കുവൈറ്റ് സിറ്റി: കേരളത്തിൽ ക്രൈസ്‌തവ വിശ്വാസത്തെ അവഹേളിക്കുന്ന പ്രവണത വര്‍ധിച്ചു വരുന്നതിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി എസ്.എം.സി.എ കുവൈറ്റ്. രാജ്യത്തിന്റെ എല്ലാ മേഖലകളിലും പ്രത്യേകിച്ച് വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലെ പുരോഗതിയിൽ ക്രിസ്തീയ സമൂഹം സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്.
എന്നാൽ കഴിഞ്ഞ ഏതാനും നാളുകളായി പ്രത്യേകിച്ച് ഒരു കാരണവും കൂടാതെ ക്രിസ്തീയ വിശ്വാസികളെ വൃണപ്പെടുത്തുവാനുള്ള ശ്രമങ്ങൾ ഏറിവരുന്നു. രാജ്യത്തെ പൊതുവായി ബാധിക്കുന്ന പ്രശ്നങ്ങൾ പൊതുജന ജനശ്രദ്ധയിൽപെടാതെ നിർത്തുവാൻ ഒരു പുകമറ സൃഷ്ടിക്കുന്നതിനുള്ള എളുപ്പവഴിയാണോ അതോ മറ്റെന്തെങ്കിലും നിക്ഷിപ്ത താൽപര്യങ്ങളാണോ ഈ നീക്കങ്ങൾക്ക് പിന്നിൽ എന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു. പ്രമുഖ മാധ്യമങ്ങളുടെയും പല രാഷ്ട്രീയ യുവജന സംഘടനകളുടെയും പ്രതികരണം സൂചിപ്പിക്കുന്നതു അതാണെന്നും എസ്.എം.സി.എ ചൂണ്ടിക്കാട്ടി.
സിനിമകളുടെ ഉള്ളടക്കം എന്ത് തന്നെയായലും സ്വന്തം സിനിമയുടെ പ്രചാരണത്തിനുവേണ്ടി ക്രൈസ്‌തവ വിശ്വാസത്തിന്റെ കേന്ദ്ര ബിന്ദുവായ ദൈവപുത്രനായ ഈശോമിശിഹായുടെ പവിത്ര നാമം കഥാപാത്രത്തിനു നൽകിയ സംവിധായകൻ നാദിർഷ ഈ സമൂഹത്തോട് കാണിക്കുന്നത് അനീതിയാണ്. ഇതിൽ നിന്ന് പിന്മാറണം എന്നും എസ്.എം.സി.എ കുവൈറ്റ് ആവശ്യപ്പെട്ടു.
ക്രൈസ്‌തവ സന്യാസത്തെയും സമർപ്പിതരെയും മാത്രമല്ല ക്രിസ്തീയമായ എന്തിനെയും പരിഹാസ്യമായും അവഹേളനപരമായും സിനിമകളിൽ ചിത്രീകരിക്കുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ ക്രൈസ്‌തവരോട് എന്തുമാവാം എന്ന ധാര്‍ഷ്‌ട്യത്തോടെ മുന്നോട്ട് നീങ്ങുന്നവർ ഒന്നോർക്കുക, കടുത്ത മതപീഡനങ്ങളെ അതിജീവിച്ച് രക്തസാക്ഷികളുടെ ചുടുനിണത്താൽ നനഞ്ഞ മണ്ണിലാണ് ലോകമെങ്ങും ക്രൈസ്‌തവ വിശ്വാസം പടർന്ന് പന്തലിച്ചത്. തങ്ങളുടെ പൂജ്യമായ വിശ്വാസത്തെ അവഹേളിക്കാനുള്ള ശ്രമങ്ങളെ എന്ത് വില കൊടുത്തും ചെറുക്കുവാൻ കേരളത്തിലെ ക്രൈസ്‌തവ സമൂഹം പ്രതിജ്ഞാ ബദ്ധമാണെന്നും എസ്.എം.സി.എ ഫെയ്സ്ബുക്കിൽ കുറിച്ചും.