അബുദബിയിലൊരുങ്ങുന്നു അത്ഭുതങ്ങള്‍ ഒളിപ്പിച്ച അക്വേറിയം

അബുദബിയിലൊരുങ്ങുന്നു അത്ഭുതങ്ങള്‍ ഒളിപ്പിച്ച അക്വേറിയം

അബുദബി: ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം അബുദബിയിലൊരുങ്ങുന്നു. അബുദബി യാസ് ഐലന്‍റിലൊരുങ്ങുന്ന അക്വേറിയം 2022 ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.സീ വേൾഡ് പാർക്ക്സ് & എന്‍റർടെയിന്‍മെന്‍റുമായി സഹകരിച്ചാണ് മിറല്‍,സീവേള്‍ഡ് അക്വേറിയം ഒരുക്കുന്നത്.

ലോകത്തിലെ ഏറ്റവും വലുതും വിപുലവുമായ അക്വേറിയത്തില്‍ 25 ഇനം സ്രാവുകളും,കടലാമകളും ഉള്‍പ്പടെ 68,000 സമുദ്രജീവികളുണ്ടാകും.മറൈന്‍ ലൈഫ് പാർക്കും, യാസ് സീ വേള്‍ഡ് റിസർച്ച് ആന്‍റ് റെസ്ക്യൂ സെന്‍റർ തുടങ്ങിയവും ഇതിനോടനുബന്ധിച്ചുണ്ടാകും. 25 ദശലക്ഷം ലിറ്റർ വെളളം ഉള്‍ക്കൊളളാന്‍ ശേഷിയുളളതായിരിക്കും അക്വേറിയം.

അക്വേറിയത്തിന്‍റെ നി‍ർമ്മാണം നിലവില്‍ 64 ശതമാനം പൂർത്തിയായി കഴിഞ്ഞു. സന്ദർശകർക്ക് പുതിയ അനുഭവം നല്‍കുന്ന 20 മീറ്റർ ഉയരമുളള ലംബജാലകം എന്‍ഡ് ലെസ് വിസ്റ്റയും പ്രത്യേകതയാണ്.

മറൈന്‍ ലൈഫ് പാർക്കിന്‍റെ ഭാഗമായി യാസ് സീ വേള്‍ഡ് റിസർച്ച് ആന്‍റ് റെസ്ക്യൂ സെന്‍റർ തദ്ദേശീയ ഗള്‍ഫ് സമുദ്ര ജീവി പരിസ്ഥിതി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിജ്ഞാന കേന്ദ്രമായിട്ടായിരിക്കും പ്രവർത്തിക്കുക. അക്വേറിയത്തിനോടും തീം പാർക്കിനോടും ചേർന്നായിരിക്കും ഇത്.


മുന്‍കൂട്ടി ബുക്ക് ചെയ്ത് സന്ദ‍ർശകർക്ക് പ്രവേശനം അനുവദിക്കും. ഗവേഷകരുടെ പഠനപ്രവ‍ർത്തനങ്ങള്‍ നേരിട്ടറിയാനുളള അവസരമായി ഇത് ഉപയോഗിക്കാം. കൂടാതെ വിദ്യാ‍ർത്ഥികളെ ലക്ഷ്യമിട്ട് പ്രാദേശിക, അന്തർദേശീയ സ്കൂളുകൾക്കും ടൂറിംഗ് ഗ്രൂപ്പുകൾക്കും അനുയോജ്യമായ വിദ്യാഭ്യാസ പഠന പരിപാടികളും സജ്ജമാക്കും. ലോകത്തിലെ ഏറ്റവും വലിയ മറൈൻ അക്വേറിയവും യുഎഇയിലെ ആദ്യത്തെ സമർപ്പിത ഗവേഷണ കേന്ദ്രവും ഉള്‍ക്കൊളളുന്ന മറൈന്‍ പാർക്ക് വികസിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന്  മിറൽ സിഇഒ മുഹമ്മദ് അബ്ദല്ല അൽ സാബി പറഞ്ഞു.ദ്വീപിലെ താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ ആഗോള ടൂറിസം ലക്ഷ്യസ്ഥാനമാക്കി മാറ്റാനുള്ള തങ്ങളുടെ കാഴ്ചപ്പാട് നേടിയെടുക്കുകയെന്നുളളതും ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സന്ദ‍ർശകരെ വിസ്മയിപ്പിക്കുന്ന തീം അക്വേറിയം, "എൻഡ്‌ലെസ് ഓഷ്യൻ" , സമുദ്ര-ലൈഫ് പാർക്കിലുടനീളം ആറ് വ്യത്യസ്ത മേഖലകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ഏകീകൃത "വൺ ഓഷ്യൻ" അനുഭവം നല്‍കും. വിവിധ ജീവജാലങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥ സൃഷ്ടിക്കുക വഴി അതെല്ലാം അടുത്തറിയാനുളള അവസരം സന്ദ‍ർശകർക്കും നല്‍കുന്നു. അതോടൊപ്പം താല്‍പര്യമുളളവർക്ക് തന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രകൃതിദത്ത അണ്ടർവാട്ടർ പരിതസ്ഥിതികൾ പര്യവേക്ഷണം നടത്താനുളള സൗകര്യവും സജ്ജമാകുമെന്നാണ് പ്രതീക്ഷ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.