ദുബായ്: സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ പ്രവർത്തിക്കുന്ന ജീവകാരുണ്യപ്രവർത്തകരെ ആദരിക്കാന്‍ യുഎഇ. നിസ്തുല സേവനത്തിനുളള ആദരവാണിതെന്നാണ് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ ട്വീറ്റ്.
ഹ്യൂമാനിറ്റേറിയന്‍ ദിനത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം. രാജ്യത്ത് ജീവകാരുണ്യപ്രവർത്തനം നടത്തുന്ന പ്രവാസികള്‍ക്കാണ് ദീർഘകാല വിസ നല്‍കുക. യുഎഇയുടെ ജീവകാരുണ്യപ്രവർത്തനങ്ങള്‍ വിവിധ ലോകരാജ്യങ്ങള്‍ക്ക് കൈത്താങ്ങാണ്. സംഘടന രൂപീകൃതമായതു മുതല്‍ 320 ബില്യണ്‍ ദിർഹത്തിന്‍റെ സഹായമാണ് വിവിധ മേഖലകളിലേക്ക് എത്തിയതെന്നുളളത് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.
യുഎഇ ജീവകാരുണ്യപ്രവർത്തനങ്ങളുടെ തലസ്ഥാനം കൂടിയാണെന്നും അദ്ദേഹം കുറിച്ചു. 2018 ലാണ് ദീർഘകാല വിസ പദ്ധതി യുഎഇ ആരംഭിച്ചത്. വിവിധ മേഖലകളിലെ പ്രവർത്തന മികവ് വിലയിരുത്തിയാണ് ഗോള്‍ഡന്‍ വിസ നല്‍കുന്നത്. മലയാളികളടക്കം നിരവധി പേർക്ക് ഇതിനകം തന്നെ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.