ദുബായ്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് ഒരാഴ്ചത്തേക്ക് പ്രവർത്തന വിലക്കേർപ്പെടുത്തി യുഎഇ. ആഗസ്റ്റ് 24 വരെയാണ് നിലവില്‍ പ്രവർത്തനവിലക്കുളളത്. ചൊവ്വാഴ്ച മുതലാണ് പ്രവർത്തന വിലക്ക് നിലവില്‍ വന്നത്. യാത്രക്കാരിലൊരാള്‍ റാപ്പിഡ് പിസിആർ പരിശോധനനടത്താതെ യാത്ര ചെയ്തതാണ് നടപടിക്ക് കാരണമായതെന്നാണ് അറിയുന്നത്.
ഇന്ത്യയില്‍ നിന്നുളളവർക്ക് നിബന്ധനകളോടെയാണ് യുഎഇ പ്രവേശനം അനുവദിക്കുന്നത്. അതില്‍ പ്രധാനപ്പെട്ടതാണ് 48 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ പരിശോധനയും വിമാനത്താവളത്തിലെത്തി പുറപ്പെടുന്നതിന് മുന്‍പുളള റാപ്പിഡ് പിസിആർ പരിശോധനയും. യാത്രാക്കാർ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് വിമാനകമ്പനികള്‍ ഉറപ്പുവരുത്തണമെന്നും യുഎഇ നിർദ്ദേശം നല്‍കിയിരുന്നു. ഇതില്‍ വീഴ്ച വന്നതുകൊണ്ടാണ് ഇന്‍ഡിഗോയ്ക്ക് പ്രവേശനവിലക്ക് നേരിടേണ്ടിവന്നതെന്നാണ് റിപ്പോർട്ട്.