ദുബായ് : കോവിഡ് കാലത്ത് ലോകത്തിന് മാതൃകയായി യുഎഇയുടെ ആരോഗ്യരംഗം മാറിയെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. രാജ്യം ആരോഗ്യമേഖലയ്ക്ക് പൂർണ പിന്തുണ നല്‍കി, അതുകൊണ്ടുതന്നെയാണ് മഹാമാരിയില്‍ നിന്ന് ഉയിർത്തെഴുന്നേല്‍ക്കാന്‍ യുഎഇയ്ക്ക് സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ഖസർ അല്‍ വതനില്‍ ചേർന്ന മന്ത്രിസഭായോഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ജനറല്‍ ഷെയ്ഖ് സയിഫ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍, ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രിയുമായ ഷെയ്ഖ് മന്‍സൂർ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ തുടങ്ങിയവരും മന്ത്രിസഭായോഗത്തിലുണ്ടായിരുന്നു.
സർക്കാർ ജോലികളുടെ നവീകരണം തുടരുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി തീരുമാനങ്ങളും സംരംഭങ്ങളും മന്ത്രിസഭായോഗം അംഗീകരിച്ചു. രാജ്യത്തുടനീളമുള്ള എല്ലാ ദേശീയ മെഡിക്കൽ സപ്ലൈകളുടെയും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി രാജ്യത്തെ മെഡിക്കൽ, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ നിയന്ത്രിക്കുന്ന നയത്തിനും അംഗീകാരമായി. . ആരോഗ്യമേഖലയുടെ വികസനവും സുരക്ഷയും മുൻനിർത്തിയാണ് പുതിയ നിർദേശങ്ങൾക്ക് അംഗീകാരം നൽകിയത്. ഷെയ്ഖ മനാൽ ബിൻത് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലുള്ള ജെൻഡർ ബാലൻസ് കൗൺസിൽ പുനഃസംഘടനക്കും ഫെഡറൽ കോടതികളിൽ 11 പുതിയ ജഡ്ജിമാരെ നിയമിക്കാനും മന്ത്രിസഭ അംഗീകാരം നൽകി.