അബുദബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അബുദബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപസർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാനും ടെലഫോണില്‍ സംഭാഷണം നടത്തി. പ്രാദേശിക വികസന കാര്യങ്ങളാണ് ഇരുവരും പ്രധാനമായും ചർച്ച ചെയ്തതെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. തീവ്രവാദത്തിന് ലോകത്ത് ഒരു സ്ഥാനവുമുണ്ടാവില്ലെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. തീവ്രവാദത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് നില്‍ക്കേണ്ടതിന്‍റെ ആവശ്യകതയും സംഭാഷണത്തില്‍ വിഷയമായി. അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളും ഇരുവരും വിലയിരുത്തി.
കോവിഡ് സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച പ്രധാനമന്ത്രി, നടക്കാനിരിക്കുന്ന എക്സ്പോ 2020 യ്ക്ക് എല്ലാ ആശംസകളും നേർന്നു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ പ്രത്യേക സന്ദേശവുമായി യുഎഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് കഴിഞ്ഞവാരം ദില്ലിയില്‍ സന്ദർശനം നടത്തിയിരുന്നു.