ഒരേസമയം അമ്പതോളം ആളുകള്‍ക്ക് സഞ്ചരിക്കാവുന്ന ലിവിങ് റൂട്ട് ബ്രിഡ്ജ്

ഒരേസമയം അമ്പതോളം ആളുകള്‍ക്ക് സഞ്ചരിക്കാവുന്ന ലിവിങ് റൂട്ട് ബ്രിഡ്ജ്

പ്രകൃതിയുടെ വിസ്മയം തീര്‍ത്ത ഒരുപാട് പാലങ്ങള്‍ ലോകത്തിന്റെ പല കോണുകളിലായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ചിലയിടത്തെങ്കിലും നമ്മള്‍ പോയിട്ടുണ്ടാവും. അത്തരത്തില്‍ വ്യത്യസ്തമായ ഒന്നാണ് കാഴ്ചയില്‍ ഏറെ മനോഹരമായ ലിവിങ് റൂട്ട് ബ്രിഡ്ജുകള്‍.

മേഘാലയിലെ നദിക്കു കുറുകെ മനോഹരമായി വേരുകള്‍ കൊണ്ട് ഒരു പാലം നിര്‍മ്മിച്ചിരിക്കുന്നു. കേള്‍ക്കുമ്പോള്‍ തന്നെ വളരെ കൗതുകം തോന്നും എന്നാല്‍ അതിലുപരി അത്ഭുതമാണ് ആ കാഴ്ച. ലിവിങ് റൂട്ട് ബ്രിഡ്ജുകള്‍ കാണാനായി നിരവധി പേരാണ് ദിവസവും ഇവിടെ എത്തിച്ചേരുന്നത്.

കാടിനുള്ളില്‍ നിര്‍മ്മിച്ച ഈ ലിവിങ് റൂട്ട് ബ്രിഡ്ജുകള്‍ യാത്രക്ക് അനുയോജ്യമാക്കിയത് ഏകദേശം 180 ഓളം വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ശക്തമായ മഴയും കാറ്റും ഉണ്ടായാല്‍ നദിക്ക് കുറുകെ കടക്കുക എന്നത് ഈ പ്രദേശത്തെ ആളുകളെ സംബന്ധിച്ച് അസാധ്യമായിരുന്നു. ആദ്യകാലങ്ങളില്‍ മുളകള്‍ കൊണ്ടുള്ള ചങ്ങാടങ്ങളിലൂടെയും മറ്റുമായിരുന്നു ഇവര്‍ നദി കടന്നിരുന്നത്. എന്നാല്‍ മഴക്കാലത്ത് പലപ്പോഴും ആ യാത്രകള്‍ അപകടങ്ങള്‍ക്ക് കാരണമായി. തുടര്‍ന്ന് ഫിഗസ് എലാസ്റ്റക്ക മരത്തിന്റെ വേരുകള്‍ ഉപയോഗിച്ചുള്ള ഒരു പാലം എന്ന ആശയത്തിലേക്ക് ഗ്രാമവാസികള്‍ കടക്കുകയായിരുന്നു.

എന്നാല്‍ ഇത് യാത്രക്ക് അനുയോജ്യമാണെന്ന് തിരിച്ചറിഞ്ഞതോടെ ഈ വേരുകളിലൂടെയായി പ്രദേശവാസികളുടെ യാത്ര. ഫിഗസ് എലാസ്റ്റക്ക എന്നറിയപ്പെടുന്ന ഈ മരത്തിന്റെ വേരുകള്‍ പൂര്‍ണമായും വളരാന്‍ ഏകദേശം പതിനഞ്ച് മുതല്‍ ഇരുപത് വര്‍ഷം വരെയാണ് എടുക്കുക. ഒരു മരം ആരോഗ്യത്തോടെ ഇരിക്കുന്ന അത്രയും കാലം ഇവയുടെ വേരുകള്‍ വളര്‍ന്നു കൊണ്ടേയിരിക്കും. അത്ഭുതപ്പെടുത്തുന്ന നീളത്തിലും ബലത്തിലുമാണ് ഈ വേരുകള്‍ വളരുക. ഒരേസമയം അമ്പതോളം ആളുകള്‍ക്ക് ഇതുവഴി സഞ്ചരിക്കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.