അബുദബി: കോവിഡ് സാഹചര്യത്തില്‍ നടപ്പിലാക്കിയ നിർദ്ദേശങ്ങളില്‍ ഇളവ് നല്‍കി അബുദബി. എമിറേറ്റിലേക്ക് എത്തുന്ന അന്താരാഷ്ട്ര യാത്രികർക്ക് നിരീക്ഷണത്തിനായി ധരിപ്പിച്ചിരുന്ന ഇലക്ട്രോണിക് റിസ്റ്റ് ബാൻഡ് ഇനിമുതല്‍ ആവശ്യമില്ല. ഇന്ന് മുതല്‍ നിർദ്ദേശം പ്രാബല്യത്തിലായി. അന്താരാഷ്ട്ര യാത്രികർക്കൊപ്പം കോവിഡ് പോസിറ്റീവാകുന്നവരുമായി നേരിട്ട് സമ്പർക്കം പുലർത്തി ഹോം ക്വാറന്‍റീനില്‍ കഴിയുന്നവർക്കും ഇനി മുതല്‍ റിസ്റ്റ് ബാൻഡ് ആവശ്യമില്ല. കോവിഡ് രോഗികള്‍ റിസ്റ്റ് ബാൻഡ് ധരിക്കണമെന്ന നിബന്ധനയില്‍ മാറ്റമില്ല. അബുദബി എമർജന്‍സി ക്രൈസിസ് ആന്‍റ് ഡിസാസ്റ്റർ കമ്മിറ്റിയുടേതാണ് തീരുമാനം.
മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദബിയിലേക്ക് പ്രവേശിക്കാന്‍ കോവിഡ് പരിശോധന വേണ്ടെന്ന നിർദ്ദേശവും ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. ഇതോടെ ദുബായ് ഉള്‍പ്പടെയുളള എമിറേറ്റുകളില്‍ നിന്ന് നേരിട്ട് അബുദബിയിലേക്ക് പ്രവേശിക്കാനാകും. കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളില്‍ അധികൃതർ ഇളവ് നല്‍കുന്നത്. ഇന്നലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 500 ന് താഴെയെത്തിയത് ആശ്വാസമായി. 604 പേരാണ് രോഗമുക്തി നേടിയത്. 2 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു.