ദുബായ്: തിരക്കേറിയ വ്യാപാര കേന്ദ്രമായ ദുബായ് നൈഫിലെ ഗുരുതര കുറ്റകൃത്യങ്ങളുടെ തോതില്‍ കുറവ് രേഖപ്പെടുത്തിയെന്ന് ദുബായ് പോലീസ്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 19 ശതമാനം കുറവാണ് നൈഫില്‍ രേഖപ്പെടുത്തിയതെന്നാണ് ദുബായ് പോലീസിന്റെ കണക്കുകള്‍.
2020 ഗുരുതര കുറ്റകൃത്യങ്ങളുടെ കണക്കില്‍ പെടുത്താവുന്ന 54 കേസുകള്‍ രജിസ്ട്രർ ചെയ്തുവെങ്കില്‍ ഈ വർഷം ഇതുവരെ 44 കേസുകളാണ് രജിസ്ട്രർ ചെയ്തിട്ടുളളത്. പിഴവുകളില്ലാത്ത സുരക്ഷയും നിയമപാലനവുമാണ് കുറ്റകൃത്യങ്ങള്‍ കുറയാനിടയാക്കിയതെന്നാണ് നൈഫ് പോലീസ് സ്റ്റേഷന്‍ ഡയറക്ടർ ബ്രിഗേഡിയർ ഡോ താരിഖ് നൂർ പ്രതികരിച്ചത്. മേഖലയിലെ ജനസംഖ്യയില്‍ 62 ശതമാനം വർദ്ധനവും ഇക്കാലയളവില്‍ രേഖപ്പെടുത്തി.
അപകടസ്ഥലത്തേക്ക് എത്തുന്നതിനെടുക്കുന്ന സമയം ആറുമിനിറ്റില്‍ നിന്ന് അഞ്ചുമിനിറ്റാക്കി ചുരുക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അത്യാവശ്യഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സഹായത്തിനായി 999 എന്ന നമ്പറിലോ 901 എന്ന നമ്പറിലോ വിളിക്കാവുന്നതാണ്.