അലഹബാദ്: ഗോവധ നിരോധന നിയമം യു പിയിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് അലഹബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബീഫ് കൈവശം വെച്ചു എന്ന പേരിൽ നിരപരാധികളെ കേസിൽ കുടുക്കുന്നുണ്ട്. ഏത് മാംസം പിടികൂടിയാലും അത് ഗോമാംസം ആയി ചിത്രീകരിക്കപ്പെടുന്നു എന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു.
1955 ലെ ഉത്തർപ്രദേശ് ഗോവധ നിരോധന നിയമം പോലീസ് ദുരുപയോഗം ചെയ്യുന്നുവെന്ന് കോടതി വിമർശിച്ചു. നിരപരാധികളായ ആളുകൾക്ക് മേൽ ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ഫോറൻസിക് ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയയ്ക്കും മുമ്പ് തന്നെ അത് ബീഫ് ആണെന്ന നിഗമനത്തിൽ പോലീസ് എത്തുന്നു. പല കേസുകളിലും വിദഗ്ധ പരിശോധനയ്ക്കായി പിടിച്ചെടുത്ത മാംസം അയക്കുന്നില്ല.
ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റത്തിന് പലരും അന്യായമായി പ്രതി ചേർക്കപ്പെടുന്നു എന്ന് അലഹബാദ് കോടതി ചൂണ്ടിക്കാട്ടി. ഗോവധത്തിന്റെ പേരിൽ അറസ്റ്റിലായ റഹിമുദ്ദീന്‍റെ ജാമ്യപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്.