ദുബായ്: സിനിമകള്‍ക്ക് ഇനി വരാനിരിക്കുന്നത് ഒടിടി തിയറ്റർ റീലീസുകളുടെ കാലമാണെന്ന് യുവതാരം ആസിഫലി. ഇത് രണ്ടും മുന്നില്‍ കണ്ടുളള വാണിജ്യവിപണിയാണ് സിനിമയെ കാത്തിരിക്കുന്നതെന്നും ആസിഫലി പറഞ്ഞു.
ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന എക്സ്പോ 2020 സംസ്കാരവൈവിധ്യങ്ങളുടെ സംഗമമാകും. മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന എക്സ്പോ , മികച്ച ബിസിനസ് അവസരമാകും നല്‍കുക. ദുബായില്‍ ജീവിക്കുന്നവർക്കും ഇവിടെ നിന്ന് വരുമാനമുണ്ടാക്കുന്നവർക്കും മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ എക്സ്പോയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗോള്‍ഡന്‍ വിസ കൂടി ലഭിച്ചതോടെ തീർച്ചയായും എക്സ്പോയുടെ ഭാഗമാകാനുളള കാത്തിരിപ്പില്‍ തന്നെയാണ് താനെന്നും ആസഫലി പറഞ്ഞു.
യുഎഇ എന്നും പ്രിയപ്പെട്ടതാണ്. കേരളത്തിന്‍റെ മറ്റൊരു പതിപ്പാണ് യുഎഇ. അവധിക്കാലം ചെലവഴിക്കാന്‍ ഏറ്റവും താല്‍പര്യം ദുബായ് ആണ്. അതുകൊണ്ടുതന്നെ ഗോള്‍ഡന്‍ വിസ കിട്ടിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോള്‍ഡന്‍ വിസ കിട്ടിയ സന്തോഷം മാധ്യമങ്ങളുമായി പങ്കുവയ്ക്കുകയായിരുന്നു താരം.

ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ആസിഫലി ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്.മമ്മൂട്ടി, മോഹൻലാൻ, ടൊവിനോ തോമസ് തുടങ്ങിയവർക്ക് നേരത്തേ യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചിരുന്നു. എമിറേറ്റ്സ് ഫസ്റ്റ് ബിസിനസ് സര്‍വീസാണ് ആസിഫ് അലിയുടെ വിസ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദേശികൾക്കാണ് യുഎഇ 10 വർഷത്തെ ദീർഘകാല താമസവിസ നൽകുന്നത്