റിയാദ്: വ്യോമയാനമുള്‍പ്പടെയുളള കൂടുതല്‍ മേഖലകളിലേക്ക് സ്വദേശി വല്‍ക്കരണം വ്യാപിപ്പിക്കാനുളള നീക്കവുമായി സൗദി അറേബ്യ. ഇതുമായി ബന്ധപ്പെട്ട് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മാനവ വിഭവശേഷി വികസന നിധി അധികൃതരുമായി കൂടികാഴ്ച നടത്തി. ആദ്യഘട്ടത്തില്‍ വ്യോമയാനമേഖലയിലെ 10,000 തൊഴിലുകള്‍ സ്വദേശി വല്‍ക്കരിക്കാനാണ് ലക്ഷ്യം. മാനേജ്മെന്‍റ്, സാങ്കേതികമികവ്, അഡ്മിനിസ്ട്രേഷന്‍,ഓപ്പറേഷന്‍ മേഖലകളിലെ ജോലികളും ഇതില്‍ പെടും.
റിയാദിലെ സിവില്‍ ഏവിയേഷന്‍ ആസ്ഥാനത്ത് ജനറല്‍ അതോറിറ്റി മേധാവി അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ ദുഐലജും മാനവ വിഭവശേഷി വികസന നിധിമേധാവി തുര്‍ക്കി ബിന്‍ അബ്ദുല്ല അല്‍ജവൈനിയും കൂടി കാഴ്ച നടത്തി. ഉദ്യോഗാർത്ഥികളുടെ തെരഞ്ഞെടുപ്പ് ഉള്‍പ്പടെയുളള വിവിധ വിഷയങ്ങള്‍ കൂടികാഴ്ചയില്‍ ചർച്ചയായെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ജനുവരിയില്‍ തന്നെ സ്വകാര്യ പൊതു വ്യോമയാന രംഗത്തെ ജോലികള്‍ സ്വദേശി വല്‍ക്കരിക്കുന്നതിനുളള നീക്കം ആരംഭിച്ചിരുന്നു. തീരുമാനം പൂർണതോതില്‍ പ്രാബല്യത്തിലാകുന്നതോടെ മലയാളികള്‍ ഉള്‍പ്പടെയുളള പ്രവാസികളുടെ ജോലി നഷ്ടമാകും.