ഗൾഫു നാടുകളിൽ സ്കൂള്‍ മുറ്റത്തേക്ക് കളിചിരികള്‍ തിരിച്ചെത്തി, ദുബായില്‍ സ്കൂളുകള്‍ പൂർണമായും തുറന്നു

 ഗൾഫു നാടുകളിൽ സ്കൂള്‍ മുറ്റത്തേക്ക് കളിചിരികള്‍ തിരിച്ചെത്തി, ദുബായില്‍ സ്കൂളുകള്‍ പൂർണമായും തുറന്നു

ദുബായ്:  എമിറേറ്റിലെ സ്കൂളുകളില്‍ ക്യാംപസുകളിലെത്തിയുളള പഠനം ആരംഭിച്ചു. ദുബായ് എമിറേറ്റില്‍ മാത്രമാണ് പൂർണമായും സ്കൂളുകളിലെത്തിയുളള പഠനം നിലവില്‍ ആരംഭിച്ചിരിക്കുന്നത്. മറ്റ് എമിറേറ്റുകളില്‍ കുട്ടികളുടേയും രക്ഷിതാക്കളുടേയും താല്‍പര്യമനുസരിച്ച് ഇ ലേണിംഗ് അല്ലെങ്കില്‍ സ്കൂളിലെത്തിയുളള പഠനരീതി ആകാം.

കോവിഡ് സാഹചര്യത്തിലാണ് യുഎഇയില്‍ സ്കൂളുകളിലെത്തിയുളള പഠനത്തിന് നിയന്ത്രണമുണ്ടായത്. കോവിഡ് കേസുകളില്‍ ഗണ്യമായ കുറവുണ്ടായത് കണക്കിലെടുത്ത് സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് സ്കൂളുകളിലെത്തിയുളള പഠനമുള്‍പ്പടെ പുനരാരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാണ് ഓരോ വിദ്യാ‍ർത്ഥിയേയും സ്കൂളിലേക്ക് പ്രവേശിപ്പിച്ചത്. മറ്റ് എമിറേറ്റുകളിലും അധികം വൈകാതെ സ്കൂളുകളിലെത്തിയുളള പഠനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

ഖത്തറിലും സ്കൂളിലെത്തിയുളള പഠനം

ദോഹ
കിന്‍റർഗാർട്ടനുകള്‍ ഉള്‍പ്പടെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നൂറുശതമാനം ശേഷയില്‍ പ്രവ‍ർത്തനം ആരംഭിച്ചു. കോവിഡ് മുന്‍കരുതല്‍ പാലിച്ചുകൊണ്ടാണ് കുട്ടികളെ സ്കൂളുകളിലേക്ക് പ്രവേശിപ്പിച്ചത്. വാക്സിനെടുക്കാത്ത 12 വയസിന് മുകളില്‍ പ്രായമുളള വിദ്യാർത്ഥികള്‍ക്കും അധ്യാപക-അനധ്യാപ ജീവനക്കാർക്കും റാപ്പിഡ് ആന്‍റിജന്‍ പരിശോധനയോ പിസിആർ പരിശോധനയോ നിർബന്ധമാണ്. ഭാഗികമായി വാക്സിനെടുത്തവർക്കും ഈ നിബന്ധന ബാധകമാണ്.

പൊതുസ്ഥലങ്ങളില്‍ മാസ്ക് നിർബന്ധമല്ലെന്നുളളതും ഇന്നുമുതല്‍ പ്രാബല്യത്തിലായി. എന്നാല്‍ പളളികളും സർവ്വകലാശാലകളും സ്കൂളുകളും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാകും പ്രവർത്തിക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.