ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബുധനാഴ്ച പട്നയിൽ നടക്കുന്ന റാലിക്ക് മുന്നോടിയായി പതിച്ച ബിജെപി പോസ്റ്ററുകളിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന് സ്ഥാനം ലഭിച്ചില്ല.
സംസ്ഥാനഭരണം അടുത്ത തവണ കൈവഴുതിപ്പോയേക്കാമെന്നതിനാൽ മുഖ്യമന്ത്രി നിതീഷ് കുമാർ അടുത്തിടെ റാലികളിൽ പലപ്പോഴും ക്ഷുഭിതനായി കാണപ്പെട്ടിരുന്നു.
മുസാഫർപൂർ ജില്ലയിലെ സാക്രയിൽ, തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗം പൂർത്തിയാക്കി ഹെലികോപ്റ്ററിലേക്ക് പോകുമ്പോൾ ചില പ്രതിഷേധക്കാർ നിതീഷിന് നേരെ ചെരുപ്പെറിഞ്ഞു. തുടർന്ന് റാലിയിൽ അസ്വസ്ഥത സൃഷ്ടിച്ചുവെന്നാരോപിച്ച് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന റാലികളിൽ നിതീഷ് നേരിട്ട നിരവധി പ്രതിഷേധങ്ങളിലൊന്നാണ് സക്ര സംഭവം. പലയിടങ്ങളിലും ക്ഷുഭിതനായി കാണപ്പെട്ട മുഖ്യമന്ത്രി, ചില പ്രവർത്തകർ പ്രതിപക്ഷ പാർട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്നതുപോലെയാണ് പ്രവർത്തിക്കുന്നതെന്നും, തനിക്ക് വോട്ട് ചെയ്തില്ലെങ്കിലും ആരും ബുദ്ധിമുട്ടേണ്ടെന്നും പറഞ്ഞിരുന്നു.
സംസ്ഥാനത്ത് ഭരണ വിരുദ്ധ ഘടകം വളരെ പ്രകടമായതിനാൽ ബിജെപി-ജെഡി (ഹിന്ദുസ്ഥാനി അവാമി മോർച്ച (എസ്) - വികാസ്ഷീൽ ഇൻസാൻ പാർട്ടി സഖ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയിലാണ് വലിയതോതിൽ പ്രതീക്ഷ വയ്ക്കുന്നത്. നിതീഷ് നേരിടുന്ന ഭരണവിരുദ്ധതയിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് ''നരേന്ദ്രമോദി വേഴ്സസ് ബാക്കിയുള്ളവർ'' എന്ന പ്രചരണം ബിജെപി ശക്തമാക്കുന്നു.
ബിജെപിയുടെ ഇലക്ഷൻ തന്ത്രങ്ങളായ 'ദേശീയത' 'വികസനം' എന്നിവയോടൊപ്പം കേന്ദ്രത്തിൽ എൻഡിഎ ഗവൺമെൻറിൻറെ കീഴിൽ ബീഹാറിൽ നിതീഷ് കുമാർ അധികാരത്തിൽ വന്നാൽ ഡബിൾ എൻജിൻ വളർച്ച നേടും എന്നും പ്രചരിപ്പിക്കുന്നു.