ദില്ലി: ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടര്‍ അന്‍ഖി ദാസ് രാജിവച്ചു. ഇവര്‍ക്ക് എതിരെ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചുവെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. പാര്‍ലമെന്ററി സമിതിയുടെ ചോദ്യം ചെയ്യലിന് വിധേയയായ ശേഷമാണ് അന്‍ഖി ദാസിന്റെ രാജി. ജനസേവനത്തിന് ഇറങ്ങാന്‍ വേണ്ടിയാണ് ഫേസ്ബുക്കില്‍ നിന്ന് അന്‍ഖി രാജി വച്ചതെന്ന് ഫേസ്ബുക്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അജിത് മോഹന്‍ കുറിപ്പിലൂടെ അറിയിച്ചു.
ഇന്ത്യയിലെ ഫേസ്ബുക്കിന്റെ ആദ്യകാല ജീവനക്കാരില്‍ ഒരാളാണ് അന്‍ഖിയെന്നും കമ്പനിയുടെ 9 വര്‍ഷത്തെ വളര്‍ച്ചയ്ക്ക് പ്രധാന്യമേറിയ ഒരു റോള്‍ അന്‍ഖി വഹിച്ചിരുന്നുവെന്നും അജിത് മോഹൻ പറഞ്ഞു. ബിജെപിയെ പിന്തുണച്ച് ഫേസ്ബുക്ക് ജീവനക്കാരുടെ ഗ്രൂപ്പിലും ഇവര്‍ പോസ്റ്റുകള്‍ ഇട്ടിരുന്നതായി ആരോപണമുണ്ട്.