മധ്യപ്രദേശ്: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിനെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തിന്റെ പേരിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തു. ഇതിന്റെ ഭാഗമായി കമൽനാഥിന്റെ സ്റ്റാർ കാമ്പയ്നർ പദവി തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി.
ഇനിമുതൽ കമൽനാഥ് പ്രചാരണത്തിന് എത്തുമ്പോൾ മുഴുവൻ ചെലവും മണ്ഡലത്തിലെ സ്ഥാനാർഥിയാണ് വഹിക്കേണ്ടത്. മധ്യപ്രദേശിലെ ഉപ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ മാഫിയ എന്ന് വിശേഷിപ്പിച്ചത് ആണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് കാരണമായത്. ഇതോടൊപ്പംതന്നെ ബിജെപി സ്ഥാനാർത്ഥി ഇമർത്തി ദേവിയെ ഐറ്റം എന്ന് വിളിച്ചതും വിവാദമായിരുന്നു.
ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രചാരണ സമയത്ത് മാന്യമായ ഭാഷ ഉപയോഗിക്കണമെന്നു കമൽനാഥ്നോട് നിർദേശിച്ചിരുന്നു. ബിജെപിയുടെ പരാതിയെ തുടർന്നായിരുന്നു കമ്മീഷന്റെ നടപടി. എന്നാൽ കമൽനാഥിന്റെ സ്റ്റാർ കമ്പയ്നർ പദവി റദ്ദാക്കിയതിനെതിരെ കോൺഗ്രസ് കോടതിയെ സമീപിക്കുമെന്ന് മധ്യപ്രദേശ് കോൺഗ്രസ് മീഡിയ കോഡിനേറ്റർ നരേന്ദ്ര സലൂജ അറിയിച്ചു.