ബെംഗളൂരു: മുൻ ഐഎസ്ആർഒ ചെയർമാൻ കസ്‌തൂരിരംഗൻ അധ്യക്ഷനായ പബ്ലിക് അഫെയേഴ്സ് സെന്റർ (PAC) കേരളത്തെ മികച്ച ഭരണമുള്ള സംസ്ഥാനമായി തിരഞ്ഞെടുത്തു.
തുല്യനീതി, വളർച്ച, സ്ഥിരത എന്നിവയെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങളുടെ സുസ്ഥിര വികസന പട്ടിക പിഎസി തയ്യാറാക്കിയത്. തമിഴ് നാട് രണ്ടാമതും ആന്ധ്ര പ്രദേശ മൂന്നാമതും ആണ്.
യുപിയാണ് ഏറ്റവും താഴെ. ആദ്യ നാല് സ്ഥാനങ്ങളും നേടിയത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ്. ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ എൻജിഒയാണ് പബ്ലിക് അഫേയ്സ് സെൻ്റർ. പബ്ലിക് അഫിയേഴ്സ് ഇൻഡക്സ് 2020 എന്ന വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇത്. കേരളം 1.388, തമിഴ്നാട് 0.912, ആന്ധ്രാപ്രദേശ് 0.531, കർണാടക 0.468 എന്നിങ്ങനെയാണ് ആദ്യ നാല് സ്ഥാനങ്ങളിലെത്തിയ സംസ്ഥാനങ്ങളുടെ പോയിന്‍റ് നിലവാരം.
ഉത്തർപ്രദേശ്, ഒഡീഷ, ബീഹാർ എന്നീ സംസ്ഥാനങ്ങളാണ് റാങ്കിംഗിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത്. ഇവ മൂന്നും മൈനസ് മാർക്കാണ് നേടിയത്. -1.461, -1.201, -1.158 എന്നിങ്ങനെയാണ് റാങ്ക് പട്ടികയിലെ അവസാന സ്ഥാനക്കാരുടെ പോയിൻ്റ് നില. മണിപ്പൂർ (-0.363), ദില്ലി (-0.289) ഉത്തരാഖണ്ഡ് (-0.277) എന്നിവയാണ് മൈനസ് പോയിൻ്റുകൾ നേടിയ മറ്റു സംസ്ഥാനങ്ങൾ.