ദില്ലി: ഇന്ത്യ-ചൈന ബന്ധം കൂടുതൽ പ്രതിസന്ധി നേരിടുകയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. കഴിഞ്ഞ കുറേവർഷങ്ങളായി ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പിട്ട കരാറുകൾ പാലിച്ച് സ്ഥിതി സാധാരണ നിലയിലാക്കാൻ ചൈന തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിഴക്കൻ ലഡാക്കിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് മന്ത്രിയുടെ പ്രതികരണം. യഥാർത്ഥ നിയന്ത്രണരേഖയിൽ ഏകപക്ഷീയമായി തൽസ്ഥിതി മാറ്റാൻ ആരെയും അനുവദിക്കില്ലെന്ന് ജയശങ്കർ പറഞ്ഞു.
അതിർത്തി കടന്നുള്ള തീവ്രവാദത്തോട് വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇരു രാജ്യങ്ങളും തമ്മിൽ നല്ല ബന്ധമാണ് തുടർന്നത്. അതിർത്തികളിൽ സമാധാനത്തിനായി ഇരുരാജ്യങ്ങളും സഹകരിക്കുന്നുണ്ടായിരുന്നു. എന്നാൽ കൊവിഡ് കാലത്ത് സ്ഥിതിയിൽ മാറ്റം ഉണ്ടായിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രതിസന്ധി നേരിടുകയാണെന്നും എസ് ജയശങ്കർ പറഞ്ഞു.