സൗന്ദര്യ മത്സരത്തില്‍ കിരീടം ചൂടി 86 വയസുള്ള മുത്തശി !

സൗന്ദര്യ മത്സരത്തില്‍ കിരീടം ചൂടി 86 വയസുള്ള മുത്തശി !

പ്രായം കൂടുന്തോറും സൗന്ദര്യം കുറയുമെന്നാണ് വിശ്വാസം. എന്നാല്‍ ആ ചിന്താഗതികളെയൊക്കെ കാറ്റില്‍ പറത്തുന്ന വാര്‍ത്തയാണ് ഇസ്രയേലില്‍ നിന്നുള്ളത്. 86 വയസുള്ള ഒരു മുത്തശി സൗന്ദര്യ മത്സരത്തില്‍ കിരീടം ചൂടിയിരിക്കുന്നു. ലോകം മുഴുവന്‍ ഇപ്പോള്‍ സാലിന സ്റ്റെയിന്‍ ഫെല്‍ഡിന്റെ ആ നേട്ടത്തിന് കൈയടിക്കുകയാണ്. പത്ത് പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. പത്തു പേര്‍ക്കും ലോകം മുഴുവന്‍ അഭിനന്ദങ്ങള്‍ അറിയിക്കുകയാണ്.

ഇസ്രയേലിലെ മിസ് ഹോളോകോസ്റ്റ് സര്‍വൈവര്‍ സൗന്ദര്യ മത്സരത്തിലാണ് സാലിന മത്സരിച്ച് വിജയിച്ചത്. നാസി ഭരണത്തില്‍ ക്രൂരമായ പീഡനങ്ങളെ അതിജീവിച്ചവര്‍ക്ക് വേണ്ടി എല്ലാ കൊല്ലവും നടത്തുന്ന മത്സരമാണിത്. 70 നും 90 നും ഇടയില്‍ പ്രായമുള്ളവരെയാണ് മത്സരത്തില്‍ പങ്കെടുപ്പിക്കുന്നത്. പത്ത് പേര്‍ മത്സരിച്ചതില്‍ നിന്നാണ് സാലിന സ്റ്റെയിന്‍ ഫെല്‍ഡിന് കിരീടം ചൂടിയത്.

സൗന്ദര്യമത്സരങ്ങളില്‍ സാധാരണ ഉള്ള എല്ലാം ഘടകങ്ങളും ഈ മത്സരത്തിലും ഉണ്ടായിരുന്നു. കേശാലങ്കരവും ക്യാറ്റ് വാക്കും അങ്ങനെ മത്സരത്തിന്റെ എല്ലാ വശങ്ങളിലും മാറ്റുരച്ചതിന് ശേഷമാണ് സാലിന സുന്ദരി പട്ടം ചൂടിയത്. ജറുസലേമിലെ മ്യൂസിയത്തിലായിരുന്നു മത്സരം.
വിജയിയായ സാലിന റൊമാനിയക്കാരിയാണ്. കോവിഡ് കാരണം കഴിഞ്ഞ വര്‍ഷം മത്സരം മുടങ്ങിയെങ്കിലും ഇത്തവണ ഗംഭീരമായി തന്നെയാണ് മത്സരം സംഘടിപ്പിച്ചത്. നാസി ഭീകരതയില്‍ യുവത്വം തന്നെ നഷ്ടപ്പെട്ടു പോയ ഒരു കൂട്ടം സ്ത്രീകള്‍ക്ക് സന്തോഷിക്കാനും സ്വയം ബഹുമാനിക്കാനുമൊക്കെയുള്ള അവസരമാണ് ഈ മത്സരത്തിലൂടെ ഒരുക്കികൊടുക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു.

മക്കളും കൊച്ചുമക്കളും പേരമക്കളുമൊക്കെയായി വലിയൊരു കുടുംബപാരമ്പര്യം തന്നെ ഇവര്‍ക്കെല്ലാം പറയാനുണ്ട്. അതേസമയം, ഈ സൗന്ദര്യ മത്സരത്തിനെതിരെ നിരവധി പേര്‍ വിമര്‍ശനങ്ങളും ഉന്നയിച്ചിട്ടുണ്ട്. നാസികളുടെ ക്രൂരപീഡനത്തിന് ഇരയായി മരിച്ച 60 ലക്ഷത്തില്‍ പരം ആളുകളെ വില കുറച്ച് കാണിക്കുന്നതാണ് മത്സരമെന്നായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ ഒരു കാലത്ത് ലോകം കണ്ട ഏറ്റവും വലിയ ഭീകരതയിലൂടെ കടന്നുപോയ അവരെ അഭിനന്ദിക്കാന്‍ കഴിയുക വലിയ കാര്യമല്ലേയെന്ന് ചോദിക്കുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്. എന്തായാലും അതിജീവിച്ചവരിലെ സൗന്ദര്യം ലോകം അറിയട്ടെ എന്നാണ് സംഘാടകര്‍ പറയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.