മുംബൈ: റിപബ്ലിക്ക് ടി.വി എഡിറ്റർ അർണബ് ഗോസ്വാമിയുടെ അറസ്റ്റിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രിമാർ. മന്ത്രിമാരായ പ്രകാശ് ജാവ്ദേകർ , സ്മൃതി ഇറാനി തുടങ്ങിയവർ അർണബിനെ പിന്തുണച്ച് രംഗത്തെത്തി. മഹാരാഷ്ട്രയിലെ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണത്തെ അപലപിക്കുന്നു. ഇങ്ങനെയല്ല മാധ്യമങ്ങളോട് ഇടപെടേണ്ടത്. ഇത് ഞങ്ങളെ അടിയന്തരാവസ്ഥക്കാലത്തെ മാധ്യമങ്ങളോടുള്ള സമീപനം ഓർമിപ്പിക്കുന്നു മന്ത്രി പ്രകാശ് ജാവ്ദേകർ ട്വീറ്റ് ചെയ്തു.
സ്മൃതി ഇറാനിയും അർണബിനെ പിന്തുണച്ച് രംഗത്തെത്തി. ഇന്ന് അർണബിനെ പിന്തുണക്കാത്തവർ ഫാസിസത്തെ പിന്തുണക്കുന്നവരാണ്. നിങ്ങൾക്ക് അദ്ദേഹത്തെ ഇഷ്മല്ലായിരിക്കാം. അദ്ദേഹത്തെ അംഗീകരിക്കുന്നില്ലായിരിക്കാം. പക്ഷേ നിങ്ങൾ നിശബ്ദരായി ഇരിക്കുന്നുണ്ടെങ്കിൽ അടിച്ചമർത്തലിനെ പിന്തുണയ്ക്കുന്നു എന്നാണ് അർഥം സ്മൃതി ഇറാനി വിശദീകരിച്ചു.
അതേസമയം അറസ്റ്റിന് പിന്നിൽ ഒരു അജണ്ടയുമില്ലെന്ന് ശിവസേന വ്യക്തമാക്കി. മഹാരാഷ്ട്രയിൽ നിയമപരമായാണ് കാര്യങ്ങൾ നടക്കുന്നതെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. തെളിവുണ്ടെങ്കിൽ പൊലീസ് നടപടിയെടുക്കും. പ്രതികാര രാഷ്ട്രീയം ഉദ്ധവ് സർക്കാരിന്റെ നയമല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് മുംബൈ പൊലീസ് അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്.