ദില്ലി: മാപ്പ് പറയാൻ ഒരുക്കമല്ലെന്ന് കോടതിയലക്ഷ്യ നടപടി നേരിടുന്ന സ്റ്റാന്‍റപ്പ് കൊമേഡിയന്‍ കുനാൽ കമ്ര. സുപ്രീംകോടതിക്കെതിരായ തന്റെ ട്വീറ്റുകൾ പിൻവലിക്കാനോ മാപ്പ് പറയാനോ തയാറല്ലെന്ന് കുനാൽ കമ്ര ഫേസ്ബുകിൽ കുറിച്ചു. ആത്മഹത്യ പ്രേരണാക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട അര്‍ണാബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ചതിൽ സുപ്രീംകോടതിയെ പരിഹസിച്ച് കൊണ്ട് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് കുനാൽ കമ്രക്ക് കോടതിയലക്ഷ്യം നേരിടേണ്ടി വന്നത്.
കുനാൽ കമ്രയുടെ ട്വീറ്റ് കോടതിയലക്ഷ്യമാണെന്നാരോപിച്ച് നിയമവിദ്യാര്‍ത്ഥി നല്‍കിയ അപേക്ഷയിലാണ് കമ്രക്കെതിരെ നിയമ നടപടിക്ക് അറ്റോര്‍ണി ജനറല്‍ അനുമതി നല്‍കിയത്. സുപ്രീംകോടതിക്കെതിരായ തന്റെ ട്വീറ്റുകൾ പിൻവലിക്കാനോ പിഴയടക്കാനോ തയാറല്ലെന്നായിരുന്നു കുനാൽ കമ്രയുടെ മറുപടി. അഭിഭാഷകരില്ല, ക്ഷമാപണം നടത്തുമെന്ന് കരുതണ്ട, സമയം വെറുതെ കളയാനാഗ്രഹിക്കുന്നില്ല, എന്‍റെ ട്വീറ്റുകൾ പിൻവലിക്കാൻ ഞാനൊരുക്കമല്ല. അവ എനിക്കുവേണ്ടി സംസാരിക്കുമെന്ന് ഉറപ്പുണ്ട്' കുനാൽ കമ്ര ഫേസ്ബുക്കിൽ കുറിച്ചു.
നേരത്തെ റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ജാമ്യം നൽകിയതിന് പിന്നാലെയുള്ള കുനാൽ കമ്രയുടെ ട്വീറ്റുകളാണ് വിവാദമായത്. സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്നായിരുന്നു കുനാലിന്റെ ട്വീറ്റ്. ഇതിനു പിറകെ കാവിനിറമണിഞ്ഞ സുപ്രീംകോടതിയുടെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. വിമാനത്തിൽ ഫാസ്റ്റ് ട്രാക്കിലൂടെ അദ്യമെത്തിയ ഫസ്റ്റ് ക്ലാസ് യാത്രികർക്ക് ഷാംപെയ്ൻ വിളമ്പുകയാണ് ജസ്റ്റിസ് ഡി.വെ. ചന്ദ്രചൂഢ് എന്നും, സാധാരണക്കാർക്ക് എന്നെങ്കിലും അകത്ത് സീറ്റ് കിട്ടുമോ എന്ന് പോലും അറിയാത്ത സാഹചര്യമാണ് എന്നും കമ്ര ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കുനാൽ കോടതി അലക്ഷ്യ നടപടി നേരിട്ടത്.
കുനാല്‍ കമ്രയുടെ ട്വീറ്റുകള്‍ അങ്ങേയറ്റം അധിക്ഷേപകരമാണെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാൽ പറഞ്ഞു. സുപ്രീംകോടതിയെ വിമര്‍ശിക്കുന്നത് നീതീകരിക്കാന്‍ കഴിയില്ലെന്നും അത്തരം നടപടികള്‍ ശിക്ഷാര്‍ഹമാണെന്ന് ജനങ്ങള്‍ മനസ്സിലാക്കുകയും വേണമെന്ന് അറ്റോണി ജനറല്‍ വ്യക്തമാക്കി. നര്‍മ്മവും കോടതിയലക്ഷ്യവും തമ്മിലുള്ള അതിര്‍വരമ്പ് ഭേദിക്കുന്നതാണ് കുനാൽ കമ്രയുടെ പ്രതികരണമെന്നും കെ.കെ വേണുഗോപാൽ കൂട്ടിചേർത്തു.