ഉറി: നിയന്ത്രണ രേഖയിലെ വെടിവെപ്പിലൂടെ ജമ്മു കശ്മീരിൽ അതിക്രമം അഴിച്ചു വിടാനും അത് വഴി സമാധാനം തകർക്കാനുമാണ് പാകിസ്ഥാൻ ലക്ഷ്യമിടുന്നതെന്ന് ഇന്ത്യ. അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘനം നടത്തിയ പാകിസ്ഥാനെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. പാക് ഹൈകമ്മീഷണറെ നേരിട്ട് വിളിപ്പിച്ചാണ് പ്രതിഷേധം അറിയിച്ചത്.
നിയന്ത്രണ രേഖയിലെ വെടിവെപ്പിലൂടെ ജമ്മു കശ്മീരിൽ അതിക്രമം അഴിച്ചു വിടാനും അത് വഴി സമാധാനം തകർക്കാനുമാണ് പാകിസ്ഥാൻ ലക്ഷ്യമിടുന്നതെന്ന് ഇന്ത്യ വിമർശിച്ചു. ഉത്സവ സീസണിൽ നടത്തിയ പ്രകോപനം അപലപനീയമാണ്. നിരപരാധികളായ ജനങ്ങളെ മനപൂർവ്വം പാകിസ്ഥാൻ സൈന്യം ലക്ഷ്യമിടുകയാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ വ്യക്തമാക്കി. അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്.
കശ്മീരിലെ ഉറി, കുപ്വാര മേഖലകളിലായിരുന്നു പാക് പ്രകോപനം. ആക്രമണത്തിൽ രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടു. ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ എട്ട് പാക് സൈനികർ കൊല്ലപ്പെട്ടു.