വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 'അഫ്സ്പ'യുടെ അധികാര പരിധി കുറച്ച് കേന്ദ്ര സര്‍ക്കാര്‍

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 'അഫ്സ്പ'യുടെ അധികാര പരിധി കുറച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സായുധ സേനയുടെ പ്രത്യേക അധികാര നിയമത്തിന് (അഫ്സ്പ) കീഴിലുള്ള പ്രദേശങ്ങളുടെ എണ്ണം കുറച്ച്‌ കേന്ദ്ര സര്‍ക്കാര്‍. നാഗാലാന്‍ഡ്, അസം, മണിപ്പുര്‍ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളെയാണ് ഒഴിവാക്കിയിരിക്കുന്നത്.

1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തെ അടിച്ചമര്‍ത്താന്‍ അന്നത്തെ ബ്രിട്ടീഷ് ഭരണകൂടം നടപ്പിലാക്കിയ നിയമമാണിത്. ഇത് 1958 ലാണ് പാര്‍ലമെന്റില്‍ പ്രഖ്യാപിക്കപ്പെട്ടത്. ചില പ്രദേശങ്ങളെ പ്രശ്ന ബാധിത മേഖലകളായി പ്രഖ്യാപിക്കാനും ഈ മേഖലകളില്‍ സായുധ സേനയെ വിന്യസിച്ച്‌ പൊതുക്രമം നിയന്ത്രിക്കുന്നതിനായി അവര്‍ക്ക് അധികാരം നല്‍കുകയും ചെയ്യുന്ന നിയമമാണ് ആര്‍മ്ഡ് ഫോഴ്സസ് സ്‌പെഷ്യല്‍ പവേഴ്സ് ആക്‌ട് അഥവാ അഫ്സ്പ.



സൈന്യത്തിന്റെ അധികാര നിയമം ബാധകമായ ജില്ലകളുടെ എണ്ണം കുറച്ച കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി ട്വിറ്ററിലൂടെയാണ് പുറത്തു വിട്ടത്. വിഘടനവാദ ഭീഷണി നിലനില്‍ക്കുന്നില്ലെന്നും സുരക്ഷാസാഹചര്യം മെച്ചപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനത്തില്‍ എത്തിയതെന്ന് മന്ത്രി പറഞ്ഞു. പ്രശ്നബാധിത മേഖലകളുടെ എണ്ണം കുറയ്ക്കുക മാത്രമാണ് ചെയ്തത്. നിയമം പൂര്‍ണ്ണമായി പിന്‍വലിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



വടക്കു കിഴക്കന്‍ മേഖലയിലെ കലാപങ്ങള്‍ അവസാനിപ്പിക്കാനും ശാശ്വത സമാധാനം കൊണ്ടുവരാനുമുള്ള നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നിരന്തര ശ്രമങ്ങളുടെ ഫലമായി പ്രദേശത്ത് സുരക്ഷാ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതിനാലും ദ്രുത ഗതിയിലുള്ള വികസനത്തിന്റെ ഫലമായുമാണ് അഫ്സ്പ നിയമത്തിന് കീഴിലുള്ള മേഖലകളുടെ എണ്ണം കുറച്ചതെന്നാണ് അമിത് ഷാ ട്വീറ്റ് ചെയ്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.