ഉക്രെയ്ൻ വിഷയത്തിൽ പക്ഷം പിടിക്കാത്ത ഇന്ത്യൻ നിലപാടിനെ പ്രശംസിച്ച് റഷ്യ

ഉക്രെയ്ൻ വിഷയത്തിൽ പക്ഷം പിടിക്കാത്ത ഇന്ത്യൻ നിലപാടിനെ പ്രശംസിച്ച് റഷ്യ

ന്യൂഡൽഹി: ഉക്രെയ്ൻ - റഷ്യ വിഷയത്തിൽ ആരുടേയും പക്ഷം പിടിക്കാത്ത ഇന്ത്യൻ നിലപാടിനെ പ്രശംസിച്ച് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായുള്ള കൂടിക്കാഴ്ചയിലാണ് റഷ്യൻ വിദേശകാര്യമന്ത്രി ലാവ്‌റോവ് ഇക്കാര്യമറിയിച്ചത്.

ഇന്ത്യയുമായുള്ള തന്ത്ര പ്രധാന മേഖലകളിലെ സഹകരണത്തിന് പ്രഥമ സ്ഥാനം റഷ്യ നൽകുന്നു.  അന്താരാഷ്ട്ര പ്രശ്നങ്ങൾ എല്ലാം ഉക്രെയ്ൻ പ്രതിസന്ധിയിലേക്ക് ചുരുക്കാൻ ആണ് പടിഞ്ഞാറൻ രാജ്യങ്ങൾക്ക് താല്പര്യം. റഷ്യ ഒന്നിനോടും യുദ്ധം ചെയ്യില്ല എന്നും ലാവ്‌റോവ് പറഞ്ഞു. ഉക്രെയ്ൻ പ്രതിസന്ധിയിൽ ഇന്ത്യയുടെ നിലപാടിനെ റഷ്യ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

കടുത്ത എതിർപ്പിനിടയിലാണ് റഷ്യ വിദേശകാര്യമന്ത്രി സെർഗെ ലാവ്‌റോയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പലമേഖലകളിലും വളർന്നു കൊണ്ടിരിക്കുകയാണെന്ന് എസ് ജയശങ്കർ അഭിപ്രായപ്പെട്ടു. നയതന്ത്രത്തിലൂടെ തർക്കങ്ങൾ പരിഹരിക്കുന്നതിൽ ഇന്ത്യ എപ്പോഴും അനുകൂലമാണെന്നും ജയശങ്കർ പറഞ്ഞു.

ഉക്രെയ്നിലെ അധിനിവേശത്തിന് ശേഷം ആദ്യമായിട്ടാണ് റഷ്യൻ നേതാവ് ലാവ്റോവ്  ഇന്ത്യയിലെത്തുന്നത്. റഷ്യയ്‌ക്കെതിരെയുള്ള ഉപരോധം മറികടക്കാൻ രാജ്യങ്ങൾ ശ്രമിച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്ന് ഇന്ത്യയിലെ യുഎസ് ഉപദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിങ് സമ്മർദസ്വരത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. അതിന് മണിക്കൂറുകൾക്കുള്ളിലാണ് ഇന്ത്യ, റഷ്യ വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച. 

ഇന്ത്യയുമായി വ്യാപാരബന്ധം കൂടുതൽ ശക്തമാക്കാനാണ് ലാവ്റോവിൻറെ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. റഷ്യ കുറഞ്ഞ വിലയ്ക്ക് ഇന്ത്യക്ക് ക്രൂഡ് ഓയിൽ ധാരണയായിട്ടുണ്ട്. ഐക്യരാഷ്ട്രസഭയിൽ റഷ്യയെ തള്ളാത്ത നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.