'കാത്തിരുന്ന് മടുത്തു'; അഹമ്മദ് പട്ടേലിന്റെ മകന്‍ എഎപിയിലേക്കെന്ന് സൂചന

'കാത്തിരുന്ന് മടുത്തു'; അഹമ്മദ് പട്ടേലിന്റെ മകന്‍ എഎപിയിലേക്കെന്ന് സൂചന

അഹമ്മദാബാദ്: കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്രഞ്ജനായിരുന്ന അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേല്‍ പാര്‍ട്ടിയുമായി അകലുന്നുവെന്ന് റിപ്പോര്‍ട്ട്. പിതാവിന്റെ മരണശേഷം രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകാന്‍ അദേഹം താല്‍പ്പര്യം കാട്ടിയിരുന്നെങ്കിലും കോണ്‍ഗ്രസില്‍ കാര്യമായ പദവികളൊന്നും ലഭിച്ചിരുന്നില്ല.

കോണ്‍ഗ്രസിന് താല്‍പ്പര്യമുണ്ടെങ്കില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാമെന്ന് ഫൈസല്‍ വ്യക്തമാക്കിയിരുന്നു. കാത്തിരുന്നു മടുത്തുവെന്നും മറ്റ് വഴികള്‍ തേടുവാന്‍ ഒരുങ്ങുന്നതായും ചൊവ്വാഴ്ച്ച ഫൈസല്‍ ട്വീറ്റ് ചെയ്തിരുന്നു.

കഴിഞ്ഞയാഴ്ച്ച ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയ ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളുമായി ഫൈസല്‍ ചര്‍ച്ച നടത്തിയിരുന്നു. വരുന്ന ഡിസംബറില്‍ നടക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന എഎപിക്ക് ഫൈസലിന്റെ വരവ് ഗുണം ചെയ്‌തേക്കും.

ഗുജറാത്തില്‍ കാര്യമായ സ്വാധീനമുള്ള കുടുംബമാണ് അഹമ്മദ് പട്ടേലിന്റേത്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന അഹമ്മദ് പട്ടേല്‍ കഴിഞ്ഞ വര്‍ഷമാണ് കോവിഡ് ബാധിച്ച് മരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.