'അത് പിണറായിയുടെ ആഗ്രഹം': സില്‍വര്‍ ലൈനില്‍ സ്വന്തം ലൈന്‍ വീണ്ടും ആവര്‍ത്തിച്ച് യെച്ചൂരി

 'അത് പിണറായിയുടെ ആഗ്രഹം': സില്‍വര്‍ ലൈനില്‍ സ്വന്തം ലൈന്‍ വീണ്ടും ആവര്‍ത്തിച്ച് യെച്ചൂരി

കണ്ണൂര്‍: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സ്വന്തം ലൈന്‍ വീണ്ടും വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് വീണ്ടും പരസ്യമായി തള്ളിപ്പറഞ്ഞ യെച്ചൂരി വന്‍കിട പദ്ധതികള്‍ക്കുള്ള പരിസ്ഥിതി ആഘാത പഠനം സംബന്ധിച്ച പാര്‍ട്ടി നിലപാട് സില്‍ വര്‍ലൈനും ബാധകമാണെന്ന് വ്യക്തമാക്കി.

പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് അദ്ദേഹത്തിന്റെയും സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റെയും ആഗ്രഹമാണെന്നും കേന്ദ്രാനുമതിയായി എന്നര്‍ഥമില്ലെന്നും യെച്ചൂരി പറഞ്ഞു. ഇതോടെ സില്‍വര്‍ ലൈനില്‍ സിപിഎം കേന്ദ്ര നേതൃത്വവും മുഖ്യമന്ത്രിയും രണ്ടു തട്ടിലാണെന്ന് പാര്‍ട്ടി കോണ്‍ഗ്രസിലെ വ്യത്യസ്ത നിലപാടുകളില്‍ നിന്ന് വ്യക്തമായി.

പാര്‍ട്ടി ബംഗാള്‍ ഘടകവും പദ്ധതിക്കെതിരായ നിലപാടിലാണ്. കേരളത്തില്‍ നന്ദിഗ്രാം ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പും അവര്‍ നല്‍കിയിരുന്നു. എന്നാല്‍ ഏതു വിധേനയും കേന്ദ്രാനുമതി വാങ്ങിയെടുത്തു പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കഠിനശ്രമം നടത്തുകയാണെന്നു പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പിണറായി വ്യക്തമാക്കിയിരുന്നു.

സില്‍വര്‍ ലൈനിനായി പരിസ്ഥിതി ആഘാത പഠനം നടത്തുമ്പോള്‍ പദ്ധതി മേഖലയില്‍ വരുന്നവര്‍ക്കായി പൊതു തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കണമെന്നാണു കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. രാജ്യത്ത് എല്ലായിടത്തും പാര്‍ട്ടിക്ക് ഇതേ നയമാണെന്നു വ്യക്തമാക്കിയ യച്ചൂരി, പദ്ധതിയുടെ കാര്യത്തില്‍ പാര്‍ട്ടി തലത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും അറിയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.