സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവം നടന്നത് മൊബൈല്‍ ഫോണ്‍ വെട്ടത്തില്‍; പവര്‍ക്കട്ടില്‍ പൊറുതിമുട്ടി ആന്ധ്രാപ്രദേശ്

സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവം നടന്നത് മൊബൈല്‍ ഫോണ്‍ വെട്ടത്തില്‍; പവര്‍ക്കട്ടില്‍ പൊറുതിമുട്ടി ആന്ധ്രാപ്രദേശ്

അമരാവതി: സര്‍ക്കാര്‍ ശുപത്രിയില്‍ പ്രസവം നടന്നത് മൊബൈല്‍ ഫോണിന്റെ വെട്ടത്തില്‍. ആന്ധ്രാപ്രദേശിലെ നര്‍സി പട്ടണത്തുള്ള എന്‍ടിആര്‍ ആശുപത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. റൂമിലേക്ക് പെട്ടെന്ന് ഫോണുകളും മെഴുകുതിരികളും ടോര്‍ച്ച് ലൈറ്റുകളും അടിയന്തരമായി എത്തിക്കുവാന്‍ ഗര്‍ഭിണികളുടെ ബന്ധുക്കളോട് നഴ്‌സുമാര്‍ ആവശ്യപ്പെടുകയായിരുന്നു.

വൈദ്യുതി മുടങ്ങിയതിന് പിന്നാലെ ആശുപത്രിയിലെ ജനറേറ്ററും പ്രവര്‍ത്തിക്കാതിരുന്നതാണ് കാരണം. സംസ്ഥാനത്ത് എട്ട് മണിക്കൂറോളം പവര്‍ക്കട്ട് നിലനില്‍ക്കുന്നതിനാല്‍ ആശുപത്രികളുടേത് ഉള്‍പ്പടെ പ്രവര്‍ത്തനം തടസപ്പെടുകയാണ്. സംസ്ഥാനത്തെ പ്രധാന ആശുപത്രിയില്‍ പോലും വൈദ്യുതി മുടങ്ങുന്നത് പ്രതിപക്ഷം ആയുധമാക്കിയിരിക്കുകയാണ്.



കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാന വ്യാപകമായി മണിക്കൂറുകളോളമാണ് വൈദ്യുതി മുടങ്ങിയത്. ജംഗ റെഡിഗുഡെം ഏരിയാ ആശുപത്രിയില്‍ നിന്നും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈദ്യുതി നിലയ്ക്കുമ്പോള്‍ ജനറേറ്ററുകളില്‍ ഡീസല്‍ ഇല്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇവിടെ രാത്രി മുഴുവന്‍ ആശുപത്രി ഇരുട്ടിലായിരുന്നു.

വേനല്‍ക്കാലത്ത് ഉപയോഗം കൂടിയതോടെയാണ് സംസ്ഥാനത്ത് വൈദ്യുത ക്ഷാമം രൂക്ഷമായത്. ഇതിനെ നേരിടാന്‍ ആന്ധ്രാപ്രദേശ് വൈദ്യുതി വകുപ്പ് 50 ശതമാനം പവര്‍ കട്ട് പ്രഖ്യാപിച്ചു. എന്നാല്‍ ഇതോടെ സംസ്ഥാനത്തെ ജനജീവിതം കൂടുതല്‍ ദുസഹമായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.