ന്യൂഡൽഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ സോണിയ ഗാന്ധിയുടെ നിര്‍ദേശം മറികടന്ന് പങ്കെടുത്ത മുതിര്‍ന്ന നേതാവ് കെ.വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി എഐസിസി. നോട്ടീസിന് ഒരാഴ്ചക്കുള്ളിൽ മറുപടി നല്‍കണം.
എ.കെ ആന്റണി അധ്യക്ഷനായ എഐസിസി അച്ചടക്ക സമിതിയാണ് മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തിന് ശേഷം കെ.വി.തോമസിന് അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്.
അദ്ദേഹത്തിന്റെ മറുപടി ലഭിച്ച ശേഷം അച്ചടക്ക സമിതി ഇക്കാര്യത്തില്‍ തുടര്‍ നടപടിക്ക് സോണിയ ഗാന്ധിക്ക് ശുപാര്‍ശ നല്‍കും.
നേതൃത്വത്തെ വെല്ലുവിളിച്ച് കൊണ്ട് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുകയും സെമിനാറിന് ശേഷവും വിമര്‍ശനം തുടരുകയും ചെയ്യുന്ന കെ.വി തോമസിനെതിരെ അടിയന്തരമായി കടുത്ത നടപടി വേണം എന്നാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടത്. എഐസിസിയുടെ നേരിട്ടുള്ള വിലക്ക് മറികടന്നാണ് കെ.വി തോമസ് പരിപാടിക്ക് പോയതെന്ന കാര്യവും സുധാകരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ തിരക്കിട്ടുള്ള നടപടികള്‍വേണ്ടെന്നും പാര്‍ട്ടി ചട്ടപ്രകാരമുള്ള നടപടികള്‍ മതിയെന്നുമുള്ള നിലയിലുമാണ് നേതൃത്വം കെ.വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.