പട്ടേല്‍ സംവരണ പ്രക്ഷോഭം കോണ്‍ഗ്രസിന് ഗുണം ചെയ്തു, ഞാന്‍ ഒതുക്കപ്പെട്ടു; അനിഷ്ടം വ്യക്തമാക്കി ഹര്‍ദിക് പട്ടേല്‍

പട്ടേല്‍ സംവരണ പ്രക്ഷോഭം കോണ്‍ഗ്രസിന് ഗുണം ചെയ്തു, ഞാന്‍ ഒതുക്കപ്പെട്ടു; അനിഷ്ടം വ്യക്തമാക്കി ഹര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന രീതികളില്‍ അസംന്തുഷ്ടി പ്രകടമാക്കി പട്ടേല്‍ സംവരണ സമരത്തിലൂടെ ഉയര്‍ന്നു വന്ന ഹര്‍ദിക് പട്ടേല്‍. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ യുവ നേതാവിന്റെ തുറന്നു പറച്ചില്‍ ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങളുടെ സൂചനയാണ്.

2015ലെ സംവരണ പ്രക്ഷോഭ കേസില്‍ ഹര്‍ദിക്കിനെതിരായ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തതിന് തൊട്ടു പിന്നാലെയാണ് ഈ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. പട്ടേല്‍ സംവരണ പ്രക്ഷോഭ കേസില്‍ 2018 ജൂലായിലാണ് വിസ്നഗര്‍ കോടതി ഹര്‍ദിക് പട്ടേലിന് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.

ഇളവ് ലഭിച്ച സാഹചര്യത്തില്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കിയ ഹര്‍ദിക് പട്ടേലിന്റെ പ്രസ്താവന കോണ്‍ഗ്രസിലും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.

2017 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഇത്രയേറെ സീറ്റ് കിട്ടിയത് തന്റെ സാന്നിധ്യം കൊണ്ടാണെന്ന് ഹര്‍ദിക് അവകാശപ്പെട്ടു. എന്നാല്‍ പല കോണ്‍ഗ്രസുകാരും തന്നെ (ഹര്‍ദിക്കിനെ) വേണ്ട വിധം ഉപയോഗിക്കുന്നില്ലെന്ന് കരുതുന്നതായും വര്‍ക്കിംഗ് പ്രസിഡന്റ് പറഞ്ഞു.

2017 ല്‍ 182 അംഗ നിയമസഭയില്‍ 77 സീറ്റ് കിട്ടിയ കോണ്‍ഗ്രസിന് പക്ഷേ അത് നിലനിര്‍ത്താനായില്ല. പലരും പിന്നീട് ബിജെപിയില്‍ ചേര്‍ന്നു. ഗുജറാത്തില്‍ ഭാഗ്യം പരീക്ഷിക്കാനെത്തുന്ന ആംആദ്മി പാര്‍ട്ടി അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തലവേദനയാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.