വൈകിയത് മൂന്ന് ദിവസം: യാത്രക്കാര്‍ വിമാനത്തിലും ഹോട്ടലിലും ചിലവഴിച്ചത് 57 മണിക്കൂര്‍; എയര്‍ ഇന്ത്യക്കെതിരെ പ്രതിഷേധം

വൈകിയത് മൂന്ന് ദിവസം: യാത്രക്കാര്‍ വിമാനത്തിലും ഹോട്ടലിലും ചിലവഴിച്ചത് 57 മണിക്കൂര്‍; എയര്‍ ഇന്ത്യക്കെതിരെ പ്രതിഷേധം

അഹമ്മദാബാദ്: എയര്‍ ഇന്ത്യ വിമാനം വൈകിയത് മൂന്ന് ദിവസം. കെനിയന്‍ തലസ്ഥാനമായ നയ്‌റോബിയില്‍ നിന്നും തിങ്കളാഴ്ച അഹമ്മദാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് വൈകിയത്. മലയാളി യാത്രക്കാര്‍ അടക്കമുള്ളവര്‍ വിമാനത്തിലും ഹോട്ടലിലുമായി ചിലവഴിച്ചത് 57 മണിക്കൂറും. ഇതോടെ പകരം വിമാനം സജ്ജമാക്കാതെ ദുരിതത്തിലാക്കുന്ന സമീപനം എയര്‍ ഇന്ത്യ അവസാനിപ്പിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.

പത്തനംതിട്ട വടശേരിക്കര സ്വദേശി റിജോ മാത്യു അടക്കം 220 ഓളം യാത്രക്കാര്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് നയ്‌റോബി വിമാനത്താവളത്തില്‍ എത്തിയത്. ഉച്ചക്ക് 1.30നുള്ള എയര്‍ ഇന്ത്യ നയ്‌റോബി - അഹമ്മദാബാദ് വിമാനത്തിനായിരുന്നു ടിക്കറ്റ്. യാത്ര ആരംഭിക്കേണ്ട സമയം കഴിഞ്ഞിട്ടും അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് റിജോ പറയുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിമാനം സാങ്കേതിക തകരാറുമൂലം അഹമ്മദാബാദില്‍ നിന്ന് പുറപ്പെട്ടിട്ടില്ലെന്ന് മനസിലായത്. സര്‍വീസ് തിങ്കളാഴ്ച ഉണ്ടാകില്ലെന്ന അറിയിപ്പ് ലഭിച്ചതോടെ എയര്‍ ഇന്ത്യ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. പിന്നീടുള്ള ആശയ വിനിമയമെല്ലാം ഹോട്ടല്‍ ജീവനക്കാര്‍ വഴിയായിരുന്നു.

മറ്റൊരു സര്‍വീസ് സജ്ജമാക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. പ്രതിഷേധം ശക്തമായതോടെ ബുധനാഴ്ച 5.30ന് ഇതേ വിമാനം തന്നെ എത്തി. എന്നിട്ടും യാത്രക്കാരെ കയറ്റി ആറ് മണിക്കൂറിനു ശേഷമാണ് നയ്‌റോബിയില്‍ നിന്ന് വിമാനം പുറപ്പെട്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.