ജയ്പൂര്‍: ശീതളപാനീയം കുടിച്ച ഏഴു കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്ന് വില്പന താൽകാലികമായി നിര്‍ത്തിവച്ചു. രാജസ്ഥാനിലെ സിരോഹി ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ പ്രാദേശികമായി നിര്‍മിച്ച ശീതളപാനീയം കുടിച്ചാണ് കുട്ടികള്‍ മരണമടഞ്ഞത്.
ബുധനാഴ്ച രാത്രി വിറ്റ പാനീയം കുടിച്ചതിന് പിറ്റേന്ന് കുട്ടികളില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഇതേ ശീതളപാനീയം വില്‍ക്കുന്ന കച്ചവടക്കാരില്‍ നിന്നും ഇതിന്റെ സാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. പരിശോധന ഫലം വരുന്നത് വരെ ഇവയുടെ വില്പന നടത്തരുതെന്ന് അധികൃതര്‍ കച്ചവടക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം കുട്ടികളുടെ മരണത്തിന് കാരണം ശീതളപാനീയം അല്ലെന്ന വാദവുമായ് രാജസ്ഥാന്‍ ആരോഗ്യമന്ത്രി പ്രസാദി ലാല്‍ മീണ രംഗത്തെത്തി. താന്‍ കളക്ടറുമായി സംസാരിച്ചെന്നും മരണമടഞ്ഞ കുട്ടികളില്‍ വൈറസ് ബാധ കണ്ടെത്തിയതായി മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ടെന്നും മന്ത്രി പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും കുട്ടികളില്‍ വൈറസ് ബാധ ഉടലെടുക്കാനുണ്ടായ കാരണത്തെകുറിച്ച് ഒരു സര്‍വേ നടത്തുമെന്നും മന്ത്രി പറഞ്ഞു.