ലഫ്. ജനറല്‍ മനോജ് പാണ്ഡെ പുതിയ കരസേന മേധാവി; പരമോന്നത പദവിയിലെത്തുന്ന ആദ്യ എന്‍ജിനിയര്‍

ലഫ്. ജനറല്‍ മനോജ് പാണ്ഡെ പുതിയ കരസേന മേധാവി; പരമോന്നത പദവിയിലെത്തുന്ന ആദ്യ എന്‍ജിനിയര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനയുടെ പുതിയ മേധാവിയായി ലഫ്. ജനറല്‍ മനോജ് പാണ്ഡെയെ നിയമിച്ചു. നിലവില്‍ സേനയുടെ ഉപമേധാവിയാണ്. ജനറല്‍ എംഎം നരവനെയുടെ പിന്‍ഗാമിയായാണ് ലഫ്. ജനറല്‍ മനോജ് പാണ്ഡെ സ്ഥാനത്തെത്തുന്നത്.

ഈ മാസം 30 നു ചുമതലയേല്‍ക്കും. സേനയുടെ 29-ാം മേധാവിയാണ് ലഫ്. ജനറല്‍ മനോജ് പാണ്ഡെ. കരസേനയുടെ പരമോന്നത പദവിയില്‍ എത്തുന്ന ആദ്യ എന്‍ജിനീയര്‍ എന്ന പ്രത്യേകതയും ഇതോടെ പാണ്ഡെയ്ക്ക് സ്വന്തമാകും. മേയ് ഒന്നിനാണ് അദ്ദേഹം ചുമതലയേല്‍ക്കുക.

സി.പി മൊഹന്തി വിരമിച്ചതിന് പിന്നാലെ ഫെബ്രുവരി ഒന്നിനാണ് പാണ്ഡേ, കരസേനാ ഉപ മേധാവിയായി ചുമതല ഏറ്റെടുത്തത്. അതിനു മുന്‍പ് കൊല്‍ക്കത്തയിലെ ഈസ്റ്റേണ്‍ കമാന്‍ഡ് തലവനായിരുന്നു.

നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ പഠനം പൂര്‍ത്തിയാക്കിയ മനോജ് പാണ്ഡെ 1982 ഡിസംബറിലാണ് എന്‍ജിനീയേഴ്‌സ് കോറില്‍ എത്തുന്നത്. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലെ പല്ലന്‍വാല സെക്ടറില്‍ ഓപ്പറേഷന്‍ പരാക്രം സമയത്ത് എന്‍ജിനീയര്‍ റെജിമെന്റിനെ നയിച്ചത് മനോജ് പാണ്ഡെയാണ്.

2001 ഡിസംബറില്‍ പാര്‍ലമെന്റിന് നേരെ നടന്ന ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും യുദ്ധത്തിന്റെ വക്കോളമെത്തിയതിനെത്തുടര്‍ന്ന്, പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്ക് വന്‍തോതില്‍ സൈനികരെയും ആയുധങ്ങളെയും എത്തിച്ചത് ഓപ്പറേഷന്‍ പരാക്രമിലൂടെയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.