ചെന്നൈ: മുല്ലപ്പെരിയാർ ഡാമിന്‍റെ ഉയരം 152 അടിയായി ഉയർത്താൻ നടപടി സ്വീകരിക്കണമെന്ന് തമിഴ്നാട് പ്രതിപക്ഷ ഉപനേതാവ് ഒ. പനീര്‍ ശെല്‍വം. ഇന്നലെ തമിഴ്നാട് നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലൂടെയാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്.
മുല്ലപ്പെരിയാര്‍ ഡാമില്‍ കേരള സര്‍ക്കാര്‍ സ്വന്തം നിലയില്‍ പരിശോധനകളും മറ്റു പ്രവൃത്തികളും നടത്തുന്നുണ്ടെന്നും ബേബി ഡാം ബലപ്പെടുത്തുന്നത് ഉള്‍പ്പെടെ വിഷയങ്ങളില്‍ കേരളം പിടിവാശി തുടരുകയാണെന്നും ഇക്കാര്യത്തില്‍ തമിഴ്നാടിന് പൂര്‍ണ അധികാരമുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. മറ്റു കക്ഷി നേതാക്കളും ഇതിനെ പിന്തുണച്ചു.
കേന്ദ്രം നടപ്പാക്കാനിരിക്കുന്ന ഡാം സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉള്‍പ്പെടുമെന്നും എന്നാല്‍ നിയമം നടപ്പാക്കാന്‍ ഇനിയും ഒരു വര്‍ഷമെങ്കിലുമാവുമെന്നും ജലവിഭവ മന്ത്രി എസ്. ദുരൈ മുരുകന്‍ അറിയിച്ചു.
പുതിയ ചട്ടത്തില്‍ ഡാമിന്റെ അറ്റകുറ്റപ്പണികളും മറ്റു സുരക്ഷ നടപടികളും സ്വീകരിക്കുന്നതിനുള്ള ചുമതല തമിഴ്നാടിനാണെന്നും സംസ്ഥാന താല്‍പര്യം പൂര്‍ണമായും സംരക്ഷിക്കപ്പെടുമെന്നും ഇക്കാര്യത്തില്‍ അടുത്തഘട്ട നടപടികളെക്കുറിച്ച് നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.