ന്യൂഡൽഹി: പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി ഡൽഹി. ഡൽഹി ലഫ് ഗവർണറുടെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് രാജ്യതലസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കി ഉത്തരവിറക്കിയത്.
പൊതുയിടങ്ങളിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ 500 രൂപ പിഴ ചുമത്തുമെന്ന് ഡിഡിഎംഎ അറിയിച്ചു. രാജ്യതലസ്ഥാനത്തും സമീപ സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ഭരണ പ്രദേശത്തിന്റെ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നത്.
മാസ്ക് നിർബന്ധമാക്കിയെങ്കിലും സ്കൂളുകളുടെ പ്രവർത്തനം തുടരാൻ തന്നെയാണ് യോഗത്തിൽ എടുത്തിരിക്കുന്ന തീരുമാനം. കുട്ടികളുടെ സുരക്ഷ പരിഗണിച്ച് സ്കൂളുകളിൽ വിദ്യാർഥികൾ മാസ്ക് കൃത്യമായി ധരിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്നും യോഗത്തിൽ വിലയിരുത്തി.
'ഡൽഹിയിൽ കോവിഡ് കേസുകൾ ഉയരുന്നെങ്കിലും സ്ഥിതി രൂക്ഷമല്ല. ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. സർക്കാർ സ്ഥിതി വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന്' ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു.
കോവിഡ് നാലാം തരംഗം ഭീതിയുടെ പശ്ചാത്തലത്തിൽ ഡൽഹിക്ക് പുറമെ ആയൽ സംസ്ഥാനങ്ങളായ ഉത്തർ പ്രദേശും ഹരിയാനും തങ്ങളുടെ ചില ജില്ലകളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിട്ടുണ്ട്.