ചണ്ഡീഗഡ്: രാജ്യത്ത് കല്‍ക്കരിക്ഷാമം രൂക്ഷമായതോടെ താപ വൈദ്യുതോര്‍ജത്തെ ആശ്രയിക്കുന്ന സംസ്ഥാനങ്ങള്‍ വീണ്ടും പ്രതിസന്ധിയില്‍. താപോര്‍ജ നിലയങ്ങളിലെ കല്‍ക്കരി ശേഖരം ശോഷിച്ചതോടെ 12 സംസ്ഥാനങ്ങളെങ്കിലും ഗുരുതരാവസ്ഥയിലേക്കു നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.
ആഭ്യന്തരമന്ത്രി അമിത്ഷാ കഴിഞ്ഞ ദിവസം അടിയന്തരയോഗം വിളിച്ച് പ്രശ്‌നം ചര്‍ച്ച ചെയ്തു. ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഝാര്‍ഖണ്ഡ്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളാണ് ഊര്‍ജ പ്രതിസന്ധിയിലായത്. ഇവിടെ മൂന്നു മുതല്‍ 8.7 ശതമാനം വരെ പവര്‍കട്ട് വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ഒക്ടോബറില്‍ സമാനമായ പ്രതിസന്ധിയുണ്ടായിരുന്നു. അതിനെ മറികടക്കുന്നതിനിടയിലാണ് പുതിയ പ്രശ്‌നം. ഒക്ടോബറില്‍ ഊര്‍ജദൗര്‍ലഭ്യം 1.1 ശതമാനമായിരുന്നെങ്കില്‍ ഇപ്പോഴത് 1.4 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. രാജ്യത്ത് കഴിഞ്ഞ 38 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ഊര്‍ജ ആവശ്യകതയാണ് ഈ മാസം ഉണ്ടായിരിക്കുന്നതെന്നും കണക്കുകള്‍ പറയുന്നു. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ റിപ്പോര്‍ട്ടു പ്രകാരം രാജ്യത്തെ 173 താപവൈദ്യുത നിലയങ്ങളില്‍ നൂറിലും കല്‍ക്കരി ശേഖരത്തിന്റെ അവസ്ഥ ഗുരുതരമാണ്. ഇവിടങ്ങളില്‍ സാധാരണ വേണ്ട ശേഖരത്തിന്റെ 25 ശതമാനത്തില്‍ താഴെ കല്‍ക്കരിയേ ഉള്ളൂ.
പൊതുമേഖലയിലെ നിലയങ്ങളില്‍ 1.87 ലക്ഷം ടണ്‍ കല്‍ക്കരി ശേഖരം മാത്രമാണുള്ളത്. സാധാരണ ഉണ്ടാവേണ്ട 16.99 ലക്ഷം ടണ്ണിന്റെ 11 ശതമാനം മാത്രമാണിത്.