തമിഴ്നാട്ടിലും കോവിഡ് കേസുകള്‍ ഉയരുന്നു; രോഗികളുടെ എണ്ണം 286 ആയി

തമിഴ്നാട്ടിലും കോവിഡ് കേസുകള്‍ ഉയരുന്നു; രോഗികളുടെ എണ്ണം 286 ആയി

ചെന്നൈ: തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 27 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 286 ആയി.

വ്യാഴാഴ്ച 39 പേര്‍ക്കും തൊട്ടുമുന്‍പത്തെ ദിവസം ഇത് 31 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. അതേസമയം മദ്രാസ് ഐഐടിയില്‍ 18 വിദ്യാര്‍ഥികള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ക്ലസ്റ്ററായി മാറിയ ഐഐടിയില്‍ ഇതുവരെ വൈറസ് ബാധയേറ്റവരുടെ എണ്ണം 30 ആയി.

ഹോസ്റ്റലിലാണ് കോവിഡ് പടരുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഹോസ്റ്റലില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നടപടി സ്വീകരിച്ചു. ഐഐടി ഭരണസമിതിയും ആരോഗ്യവകുപ്പും ചേര്‍ന്നാണ് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

അതിനിടെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് 500 രൂപ പിഴയായി ഈടാക്കുമെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു.
രാജ്യത്ത് ഡല്‍ഹി ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നുവരികയാണ്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് തമിഴ്‌നാട്ടില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നേരത്തെ കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചിരുന്നു. കോവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ അടുത്തിടെ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.