ന്യൂഡൽഹി: ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് പാകിസ്ഥാനില്‍ ഉന്നത വിദ്യാഭ്യാസത്തിനായി പോകരുതന്നെ നിര്‍ദ്ദേശവുമായി യുജിസിയും എഐസിടിഇയും. ഇന്നലെ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഈ നിര്‍ദ്ദേശമുള്ളത്.
ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ ജോലിക്കോ ഉപരിപഠനത്തിനോ അര്‍ഹതയുണ്ടാകില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. അതേസമയം ഇന്ത്യയില്‍ പൗരത്വം അനുവദിച്ച കുടിയേറ്റക്കാര്‍ക്ക് ഇത് ബാധകമല്ല.
പാകിസ്ഥാനിലെ ഏതെങ്കിലും ഡിഗ്രി കോളേജില്‍,വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രവേശനം നേടാന്‍ ഉദ്ദേശിക്കുന്ന ഏതൊരു ഇന്ത്യന്‍ പൗരനും ഇന്ത്യയിലെ വിദേശ പൗരനും പാകിസ്ഥാനില്‍ നേടിയ ഇത്തരം വിദ്യാഭ്യാസ യോഗ്യതകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയില്‍ ജോലിയോ ഉപരിപഠനമോ തേടുന്നതിന് യോഗ്യനല്ലെന്ന് വെള്ളിയാഴ്ച പുറപ്പെടുവിച്ച പൊതു അറിയിപ്പില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ പാകിസ്ഥാനില്‍ നിന്ന് ഉന്നത വിദ്യാഭ്യാസ ബിരുദം നേടിയവരും ഇന്ത്യ പൗരത്വം നല്‍കിയവരുമായ കുടിയേറ്റക്കാര്‍ക്കും അവരുടെ കുട്ടികള്‍ക്കും ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് നിന്ന് സുരക്ഷാ ക്ലിയറന്‍സ് ലഭിച്ചതിന് ശേഷം ഇന്ത്യയില്‍ ജോലി തേടാന്‍ അര്‍ഹതയുണ്ടെന്നും അറിയിപ്പില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ചൈനയില്‍ പഠിക്കുന്നതിനെതിരെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് റെഗുലേറ്ററി അധികാരികള്‍ മുന്നറിയിപ്പ് നല്‍കിയതിന് ഒരു മാസത്തിനുള്ളിലാണ് ഏറ്റവും പുതിയ നിര്‍ദ്ദേശം പുറത്തു വന്നിരിക്കുന്നത്.
ഇന്ത്യന്‍ നിയമങ്ങളുമായി യോജിക്കാത്ത സ്ഥാപനങ്ങളിലേക്കും രാജ്യങ്ങളിലേക്കും വിദ്യാഭ്യാസത്തിനായി പോകരുതെന്ന കാര്യത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ബോധ്യമുള്ളവരാകണം. ഇന്ത്യയില്‍ തുല്യതയില്ലാത്ത ഏതെങ്കിലും ഉപരിപഠനത്തിനായി മാതാപിതാക്കളും വിദ്യാര്‍ത്ഥികളും പണം പാഴാക്കരുത്. ഉക്രൈൻ, ചൈന പോലുള്ള മറ്റ് രാജ്യങ്ങളിലും അവസ്ഥ കണക്കിലെടുത്താണ് ഇത്തരമൊരു നിര്‍ദ്ദേശം പുറത്തിറക്കിയതെന്ന് നിർദേശത്തിൽ പറയുന്നു.