ന്യൂഡൽഹി: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഇവര്‍ ലഷ്കര്‍ ഇ തോയിബ പ്രവര്‍ത്തകരാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
മറ്റ് രണ്ട് ഭീകരര്‍ കൂടി സൈന്യത്തിന്റെ വലയത്തിലായിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. പുല്‍വാമയിലെ പാഹൂവില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി കശ്മീരിലുണ്ടായ നാലാമത്തെ ഏറ്റുമുട്ടലാണിത്.
നേരത്തെ ബാരാമുള്ളയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചിരുന്നു. കുല്‍ഗാമിലും പുല്‍വാമയിലുമാണ് ഇവരെ വകവരുത്തിയത്. അതിന് മുമ്പ് ജമ്മുവിലെ സഞ്ചാവനില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ജെയ്‌ഷെ ഭീകരരും കൊല്ലപ്പെട്ടിരുന്നു.
ഞായറാഴ്ച രാവിലെ കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരെ സൈന്യം തിരിച്ചറിഞ്ഞിട്ടുണ്ട്. പാകിസ്ഥാൻ സ്വദേശികളായ സുല്‍ത്താന്‍ പത്താന്‍, സബിയുള്ള എന്നീ ജെയ്‌ഷെ ഭീകരരാണ് ഇവര്‍.
2018 മുതല്‍ ഭീകരപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു എന്നാണ് കണ്ടെത്തല്‍. ഏറ്റുമുട്ടലിനൊടുവില്‍ ഇവരുടെ പക്കല്‍ നിന്നും എകെ റൈഫിളുകളും ഗ്രനേഡുകളും കണ്ടെത്തിയിരുന്നു.